ചൊവ്വാഴ്ച, ഏപ്രിൽ 23

‘ഉസ്‌താദി‘നെ അത്തർ പൂശുന്ന സൗദി മാധ്യമങ്ങൾ അറിയാൻ


പാമ്പു കടിയേറ്റ് മരണപ്പെട്ടവനെ കൊണ്ടു പോകുമ്പോൾ ഞങ്ങളോട് കളിച്ചാൽ ഇങ്ങിനെയിരിക്കും എന്ന് ഞാഞ്ഞൂല് ഗീർവാണം മുഴക്കിയ ഒരു കഥയുണ്ട്. സൗദി അറേബ്യയിലെ വിവിധ പത്രങ്ങളിൽ കാന്തപുരത്തിന്റെ പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഗമണ്ടൻ വാർത്തകൾ കണ്ടപ്പോൾ ഈ കഥയാണ് ഓർമ്മ വന്നത്; പിന്നെ ഒരല്പം ചിരിയും! പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്തു കാര്യം എന്ന് ചോദിച്ച പോലെയാണ് കാര്യങ്ങൾ. ഭരണാധികാരികളും നയതന്ത്ര പ്രതിനിധികളുമൊക്കെ ഇടപെടുന്ന വിഷയത്തിൽ മമ്മൂഞ്ഞികളെ കാണുമ്പോൾ എങ്ങിനെ ചിരിക്കാതിരിക്കും! മക്ക ഗവർണ്ണർ പ്രിൻസ് ഖാലിദ് അൽ ഫൈസലുമായി ഒരു മണിക്കൂർ നീണ്ടുനിന്ന അഭിമുഖത്തിൽ ഹുറൂബിലകപ്പെട്ടവരെ പിഴ കൂടാതെ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നും ആവശ്യമെങ്കില്‍ അവര്‍ക്ക് ജോലിക്കായി തിരികെ വരാനുള്ള അനുമതി നല്‍കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു എന്നാണ് വാർത്തകൾ. നിതാഖാത് വിഷയത്തിൽ ഉസ്താദ് ഇടപെട്ടു തീർപ്പാക്കി എന്ന് കുഞ്ഞാടുകളുടെ പ്രചാരണവും . ഗവർണ്ണർക്ക് സമർപ്പിക്കപ്പെട്ടു എന്ന് പറയുന്ന നിവേദനം പത്രക്കുറിപ്പായോ ബുള്ളറ്റിനായോ അവരുടെ ഓഫീസിൽ നിന്ന് പ്രസിദ്ധീകരിച്ച് കണ്ടതുമില്ല. സാധാരണ അതൊക്കെയാണല്ലോ പതിവ്. ഇവിടെ നെല്ലു കുത്തിയതും പൊടിച്ചതും അപ്പം ചുട്ടതും എല്ലാം കോഴിയമ്മ തന്നെ. ഉസ്താദിന്റെ ചില പ്രൊമോട്ടർമാർ നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏഷ്യാനെറ്റ് ന്യൂസിൽ പോലും ഈ പറയപ്പെട്ട ഒരു മണിക്കൂർ ഇരുത്തത്തിന്റെ ഒരു ക്ലിപ്പ്‌ പോലും കാണിച്ചു കണ്ടില്ല. ക്യാമറക്കു മുന്നിൽ വെച്ച് തന്ത്രത്തിൽ കൈ പിടിക്കുകയും അതു ഫോട്ടോയാക്കി വമ്പൻ സ്വീകരണം എന്നുള്ള പതിവ് ഗിമ്മിക് നടത്തുകയുമാണ് അനുയായികൾ ചെയ്തിട്ടുള്ളത്. 

നിതാഖാത്ത് നിയമവുമായി ബന്ധപ്പെട്ട മുഴുവൻ ആശങ്കകളും ദൂരീകരിച്ച് സുരക്ഷിതരല്ലാത്ത തൊഴിലാളികള്ക്ക് ആവശ്യമായ കാര്യങ്ങൾ നീക്കുന്നതിന് സൗദി ഭരണകൂടം നേരത്തെ തന്നെ മൂന്നു മാസകാലത്തെ അവസരം പ്രഖ്യാപിച്ചിട്ടുണ്ട്. കളി കഴിഞ്ഞ കളത്തിൽ പോസ്റ്റിലേക്ക് ഗോളടിച്ചു കയറ്റി ഗോൾ എന്ന് വിളിച്ചു കൂവുന്ന അങ്ങാടി പയ്യന്മാരുടെ നിലവാരം മാത്രമുള്ള ഒരു വാർത്ത ഊതി വീർപ്പിച്ചു കൊടുത്ത മാധ്യമങ്ങളുടെ തൊലിക്കട്ടിയും സമ്മതിക്കണം. ഇനി തൊഴിൽ നിയമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കാന്തപുരം കാണേണ്ടിയിരുന്നത് തൊഴിൽ മന്ത്രിയെയോ തൊഴിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരെയോ ആയിരുന്നില്ലേ എന്നൊന്നും ആരും ചോദിക്കരുത്!. 

പറയപ്പെട്ട നിവേദനവും ചർച്ചയുമൊക്കെ ശരിയാണെന്നു തന്നെയിരിക്കട്ടെ. എങ്കിൽ പ്രവാസികൾക്ക് ഇത് ദോഷമേ വരുത്തി വെക്കൂ. കാരണം സൗദി ഭരണ കൂടത്തെയും അതിന്റെ രീതികളെയും അവിടുത്തെ ഇസ്‌ലാമിക നിയമങ്ങളെയും പരസ്യമായി എതിർക്കുകയും അത്തരത്തിൽ തന്റെ അനുയായികളെ വളർത്തിക്കൊണ്ടു വരികയും ചെയ്യുന്ന ആളാണ്‌ ഉസ്താദ്. ഈ ഇരട്ട മുഖം അറിയുന്ന മാധ്യമങ്ങൾ തന്നെയാണ് രാജ്യ താല്പര്യത്തെ കൊഞ്ഞനം കുത്തുന്ന ഒരാളെ തോളിലേറ്റുന്നത് എന്നത് എത്ര കൌതുകകരമാണ്. ഗൾഫ്‌ യുദ്ധ കാലത്ത് യമനും ഫലസ്തീനും സദ്ദാം അനുകൂല നിലപാടുകൾ സ്വീകരിക്കുകയും സൗദി നിലപാടിനെ പരസസ്യമായി അവമതിക്കുകയും ചെയ്തതിന്റെ ദുരന്തങ്ങൾ അന്നാട്ടുകാർ അനുഭവിച്ചതാണ്‌.., സൗദി നിയമങ്ങളുടെ ലംഘനം അവിടുത്തെ വിശ്വാസ കാര്യങ്ങൾക്കെതിരെയുള്ള പ്രചാരണം ധന സമാഹരണം എന്നിവയുടെ പേരിൽ മുൻപ് അഴികൾക്കുള്ളിൽ കുടുങ്ങിയ ട്രാക്ക് റിക്കോർഡും സൗദിയിൽ ബഹുമാനപ്പെട്ട ഉസ്താദിനുണ്ട് . യു എ ഇ യിലെയും ഇന്ത്യയിലെയും നേതാക്കൾ ഇടപെട്ടതു കൊണ്ടാണ് അന്ന് ആ ദേഹം പുറംലോകം കണ്ടത്. സൗദിയിലെ മുൻകാല പ്രവർത്തനങ്ങളും ആ രാജ്യത്തോടുള്ള സമകാല നിലപാടുകളും തീരെ സുഖകരമല്ലാത്ത ഒരാൾ ഇന്ത്യക്കാർക്കുവേണ്ടി സംസാരിക്കാതിരുന്നാൽ അത്രയും നന്ന് എന്നേ ഇപ്പോൾ പറയുന്നുള്ളൂ. 

മരണപ്പെട്ട മഹത്തുക്കളോട് പ്രാർഥിക്കൽ, ഖബർ പൂജ, നബിദിനാഘോഷം, ഉറൂസുകൾ, കണ്ണൂക്ക് , ചാവടിയന്തിരം, വെട്ടും കുത്തും റാതീബ്, മുടിയും മണ്ണും കലക്കിയ വെള്ളം വിറ്റ് കാശുണ്ടാക്കൽ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ശിർക്കൻ വാദങ്ങളുടെയും അന്ധവിശ്വാസങ്ങളുടെ മൊത്ത വ്യാപാരിയായ ഉസ്താദ്‌ സൗദിയിൽ വരുമ്പോൾ ശൈഖുമാരുടെ മുൻപിൽ കാണിക്കുന്ന ഇരട്ട മുഖം ആർക്കാണ് അറിയാത്തത്. താൻ നാട്ടിൽ നിന്ന് റിക്രൂട്ട് ചെയ്തയക്കുന്ന സഖാഫിമാർ തദ്ദേശീയർക്കിടയിൽ തന്റെ അവതാനങ്ങൾ വാഴ്ത്തിയും ആഴ്ചതോറും ഉംറ ട്രിപ്പുകൾ സംഘടിപ്പിച്ചും വീടുകൾ കേന്ദ്രീകരിച്ച് മദ്രസകൾ നടത്തിയും പാകപ്പെടുത്തുന്ന മണ്ണ് അദ്ദേഹത്തെ അമിതാവേശം കൊള്ളിക്കുന്നുണ്ടാകാം. പക്ഷെ എല്ലാവരെയും എന്നും പറ്റിക്കാമെന്ന് ആരും ധരിക്കേണ്ടതില്ല. നാട്ടിൽ താൻ തൊണ്ട കീറി പറയുന്ന 'ആദർശ'ത്തെ കുറിച്ച് സൗദിയിൽ ക -മ മിണ്ടാൻ ഇന്ന് വരെ ഈ ഉസ്താദ്‌ തയ്യാറായിട്ടുമില്ല. കഴിഞ്ഞ വർഷം സൌദിയിൽ നിന്ന് പുറത്തിറങ്ങിയ മജല്ലതുൽ ഹജ്ജിൽ കാന്തപുരത്തിന്റെ 40 കോടിയുടെ മുടിപ്പള്ളിയെ കുറിച്ച് എഴുതിയിരുന്നു. എന്നാൽ 'വിശുദ്ധ കേശം' സൂക്ഷിക്കാനാണ് ഈ പള്ളി ഒരുക്കുന്നത് എന്ന പരോക്ഷമായ ഒരു പരാമർശം പോലും അതിൽ ഉണ്ടായിരുന്നില്ല. താൻ എന്തു പറഞ്ഞാലും ആലോചിക്കാതെ ജയ് വിളിക്കുകയും ഏതു പാഷാണം കലക്കികൊടുത്താലും അത് കുടിച്ച് നിർവൃതി അടയുകയും ചെയ്യുന്ന ഒരു അനുയായി വൃന്തം ഉസ്താദിന്റെ അമൂല്യ സമ്പാദ്യമായി അംഗീകരിച്ചേ മതിയാവൂ. പ്രവാചകന്റെ ഖബറിനും അവിടുത്തെ മണ്ണിനും (തുർബതു ഹുജ്റതു ശരീഫ) കഅബയെക്കാൾ പുണ്യമുണ്ട് എന്ന് ഉസ്താദ് ചങ്കു കാറി പറഞ്ഞപ്പോൾ കണ്ണു തള്ളി ബോധം കെടുന്നതിന് പകരം ജയ് വിളിച്ച ഒന്നാം തരം ഇടയക്കൂട്ടം. അതിൽ 'അസൂയ'പ്പെട്ടിട്ട് കാര്യമില്ല.

നേരത്തെ ഉമ്മുൽഖുറ യൂണിവേഴ്സിറ്റിയിലും ഹറമിലും സേവനമനുഷ്ടിച്ചിരുന്ന മുഹമ്മദ്‌ അലവി മാലികി ശൈഖ് മുഹമ്മദ്‌ ബിൻ അബ്ദുൽ വഹാബിന്റെ കാഴ്ചപ്പാടുകളെയും അതുവഴി സൗദി നിലപാടുകളെയും നിശിതമായി വിമർശിച്ചു കൊണ്ടെഴുതിയ മഫാഹീമു യെജിബു ആൻ തുസ്വഹ:ഹ എന്ന ഗ്രന്ഥം മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് (തിരുത്ത പ്പെടേണ്ട ധാരണകൾ) 'വഹാബിസം' സർവ്വ നാശമാണെന്ന് പ്രചരിപ്പിക്കുന്ന മഹാനാണ് ഉസ്താദ് അവർകൾ. ഉമ്മുൽഖുറയിലും ഹറമിലും അലവി മാലികി മാറ്റി നിർത്തപ്പെട്ട പശ്ചാത്തലവും മറ്റൊന്നല്ല. കാന്തപുരം തലയ്ക്കു വെച്ചുറങ്ങുന്ന പ്രസ്തുത ഗ്രന്ഥത്തിന് സൗദിയിലെ തലയെടുപ്പുള്ള പണ്ഡിതർ ഖണ്ഡനം എഴുതിയിട്ടുമുണ്ട്. മക്ക ഗവർണ്ണർ വിളമ്പിയ ചോറ് ഉരുട്ടി വിഴുങ്ങുമ്പോൾ 'ഉസ്താദ്' ഇതൊക്കെ ഓർത്തു കാണുമോ ആവൊ? കാരന്തൂർ മര്ക്കസിനു തറക്കല്ലിട്ടതും സാക്ഷാൽ അലവി മാലിഖി തന്നെ ആയിരുന്നല്ലോ . കഴിഞ്ഞ വർഷത്തെ മർക്കസ് വാർഷികത്തിനു പോലും ഉപകാര സ്മരണയെന്നോണം അലവി മാലിഖിയുടെ പേരിൽ കാന്തപുരം പ്രത്യേകം കവാടങ്ങൾ സ്ഥാപിച്ചിരുന്നു

താൻ പ്രചരിപ്പിക്കുന്ന 'ആദർശ'ങ്ങളുടെ സംരക്ഷണാർത്ഥം മക്ക ഗവർണ്ണറെ കണ്ട സ്ഥിതിക്ക് അദ്ദേഹത്തിന് കൊടുക്കാമായിരുന്ന ഒരു നിവേദനമുണ്ട്. അതിൽ ഉൾപ്പെടുത്തേണ്ട ചില കാര്യങ്ങൾ. 1. കെട്ടി ഉയർത്തിയ ആയിരക്കണക്കിന് ഖബറുകൾ സൗദി ഭരണകൂടം പൊളിച്ച് നിരപ്പാക്കിയിട്ടുണ്ട്. അത് പുനർ നിർമ്മിക്കുക. (വേണമെങ്കിൽ നിതാഖാതിൽ പെട്ട സഖാഫികളുടെ സേവനം ആകാവുന്നതുമാണ്). 2. നേർച്ച ഉറൂസ് ജാറം മൂടൽ എന്നിവ മുടങ്ങാതെ നിലനിർത്തുക. 3. ഹറമുകളിൽ ഉൾപ്പെടെ സ്ത്രീകൾ പള്ളികളിൽ നമസ്കാരത്തിന് പങ്കെടുക്കുന്ന സമ്പ്രദായം അവസാനിപ്പിക്കുക 4. ഖുതുബകളിൽ ആനുകാലിക വിഷയങ്ങൾ പറയാതിരിക്കുക 5. വിശുദ്ദ ഭൂമിയിലെ മണ്ണ്‍, കല്ല്, പൊടി എന്നിവ ചെറിയ പാക്കറ്റുകളിൽ ലഭ്യമാക്കുക. ഹജ്ജിനും ഉംറക്കും വരുന്ന തന്റെ അനുയായികൾക്ക് അത് സൗജന്യമായി നല്കുക. 6. ശരീഫയുടെയുടെ റൂമിലെ മണ്ണ് (തുർബതു ഹുജ്റതു ശരീഫ) കലക്കിയ വെള്ളം മക്ക മദീന ഹൈവേയിൽ വിതരണം ചെയ്യുക. 7 .മുടിയും മണ്ണും കലക്കി താൻ ഇപ്പോൾ വിതരണം ചെയ്യുന്ന ബർക്കത്ത് വെള്ളത്തിൽ ചേർക്കാൻ കഅബ കഴുകിയ വെള്ളം ഓരോ വർഷവും ക്വാട്ട പ്രകാരം അനുവദിക്കുക. 8. സൗദി ഭരണകൂടം അച്ചടിച്ച് പ്രചരിപ്പിക്കുന്ന വിവിധ ഭാഷകളിലുള്ള വഹാബി ഗ്രന്ഥങ്ങൾ നിരോധിക്കുക തുടങ്ങി ഏതാനും ആവശ്യങ്ങളെങ്കിലും 'ഉസ്താദ്' ഭാവിയിലെ നിവേദനത്തിലെങ്കിലും സമർപ്പിക്കും എന്ന ശുഭാപ്തി 'വിസ്വാസം' കുഞ്ഞാടുകൾക്കുണ്ട്. അവർക്കറിയില്ലെങ്കിലും വിദേശങ്ങളിൽ പോകുമ്പോൾ സ്ത്രീകൾ പങ്കെടുക്കുന്ന പള്ളിയിൽ ഖുതുബ പറയാനും തറാവീഹ് പതിനൊന്ന് നമസ്കരിക്കാനും പുറത്തു വെച്ച് മുജാഹിദുകളോടും ജമാഅതുകാരോടും സലാം ചൊല്ലാനും ഉസ്താദ് ബഹു മിടുക്കനാണല്ലോ. ബിസിനസ് മേലാളന്മാരുടെ തോളിൽ കയ്യിട്ട് വഹാബി ഭരണ കൂടത്തിന്റെ സർബത്ത് കുടിച്ച് ഊറിച്ചിരിക്കുന്ന ഉസ്താദ് ഏതായാലും ഒരു ജയ് വിളി അർഹിക്കുന്നുണ്ട്. മണ്ണിന്റെ മണമുള്ള ജയ് വിളി!

ചൊവ്വാഴ്ച, ഏപ്രിൽ 23 by മുജീബ് റഹ്‌മാന്‍ ചെങ്ങര · 11അഭിപ്രായങ്ങള്‍

ശനിയാഴ്‌ച, ജനുവരി 26

ഇസ്‌ലാഹി ഐക്യം അസാധ്യമോ?

ചെറിയമുണ്ടം അബ്‌ദുല്‍ഹമീദ്‌
ഒരു വിഭാഗത്തില്‍ പെട്ടവര്‍ക്കോ ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്കോ അവരെ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങളിലും ഒരേ അഭിപ്രായം ഉണ്ടായെന്ന്‌ വരില്ല. കാരണം, അവരുടെ ശാരീരികവും മാനസികവുമായ ഘടന വ്യത്യസ്‌തമാണ്‌. സ്ഥലകാല- സാഹചര്യങ്ങളും അനുഭവങ്ങളും അവരില്‍ ചെലുത്തുന്ന സ്വാധീനവും പല തരത്തിലായിരിക്കും. അതിനാല്‍ അവരെ ആശയതലത്തില്‍ പൂര്‍ണമായി ഏകോപിപ്പിക്കുക മിക്കവാറും അസാധ്യമായിരിക്കും.
മുഹമ്മദ്‌ നബി(സ)യുടെ ഉത്തമ ശിഷ്യന്മാര്‍ക്കിടയിലും ഗുരുതരമായ അഭിപ്രായ വ്യത്യാസമുണ്ടായിട്ടുണ്ട്‌. നബി(സ) പല വിഷയങ്ങളിലും ശിഷ്യന്മാരുമായി കൂടിയാലോചിക്കാറുണ്ടായിരുന്നു. അപ്പോള്‍ അവര്‍ അദ്ദേഹത്തിന്റെ മുമ്പില്‍ വെച്ചിരുന്നത്‌ വ്യത്യസ്‌ത അഭിപ്രായങ്ങളും നിര്‍ദേശങ്ങളുമായിരുന്നു.

സ്വഹാബികളില്‍ പ്രമുഖരായ അബൂബക്കര്‍ സിദ്ദീഖും(റ) ഉമറുബ്‌നുല്‍ ഖത്ത്വാബും(റ) പ്രകടിപ്പിച്ചിരുന്നത്‌ വ്യത്യസ്‌ത അഭിപ്രായങ്ങളായിരുന്നു. അതിന്റെ പേരില്‍ നബി(സ) അവരെയൊന്നും ആക്ഷേപിച്ചിട്ടില്ല. നബി(സ)യുടെ കാലശേഷം സ്വഹാബികള്‍ക്കിടയില്‍ പലവിധ കാരണങ്ങളാല്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായി. പ്രവാചകപത്‌നി ആഇശ(റ)യും നബി(സ)യുടെ മകള്‍ ഫാത്വിമ(റ)യുടെ ഭര്‍ത്താവും നാലാം ഖലീഫയുമായ അലി(റ)യും എതിര്‍ചേരികളിലായിക്കൊണ്ട്‌ യുദ്ധവുമുണ്ടായി. യുദ്ധത്തില്‍ അനേകം സ്വഹാബികള്‍ കൊല്ലപ്പെട്ടു. എന്നാല്‍ എക്കാലത്തും ശീഅകള്‍ ഒഴികെയുള്ള മുസ്‌ലിംകളെല്ലാം സ്വഹാബികളെ മൊത്തമായി സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ട്‌. സത്യവിശ്വാസികള്‍ക്കിടയില്‍ സംഭവിക്കാവുന്ന അഭിപ്രായ വ്യത്യാസത്തോടുള്ള പോസിറ്റീവായ സമീപനമാണിത്‌.
ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള സലഫികളും പണ്ഡിതന്മാര്‍ക്കിടയിലുള്ള വീക്ഷണ വ്യത്യാസങ്ങളോട്‌ പോസിറ്റീവായ സമീപനം തന്നെയാണ്‌ സ്വീകരിച്ചുവരുന്നത്‌. സുഊദി അറേബ്യയിലും ഗള്‍ഫ്‌ നാടുകളിലുമുള്ള സലഫികളെല്ലാം എല്ലാ വിഷയങ്ങളിലും ഒരേ അഭിപ്രായക്കാരല്ല. `തൗഹീദുല്‍ ഹാകിമിയ്യഃ' സംബന്ധിച്ച്‌ ഇഖ്‌വാനീ വീക്ഷണം പുലര്‍ത്തുന്ന ചിലര്‍ അവര്‍ക്കിടയിലുണ്ട്‌. നിലവിലുള്ള മുസ്‌ലിം ഭരണാധികാരിയെ പുറത്താക്കാന്‍ വേണ്ടി ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ പാടുണ്ടോ എന്ന കാര്യത്തിലും അവര്‍ ഏകാഭിപ്രായക്കാരല്ല. സ്‌ത്രീകള്‍ മുഖം മറയ്‌ക്കല്‍ നിര്‍ബന്ധമാണോ എന്ന വിഷയവും ഇതുപോലെ തന്നെ. ഇതിന്റെയൊക്കെ പേരില്‍ അവര്‍ വെവ്വേറെ പള്ളികളും മദ്‌റസകളും സ്ഥാപിക്കുകയോ കവലകളില്‍ ഖണ്ഡന പ്രസംഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്യാറില്ലെന്നാണ്‌ ഈ ലേഖകന്‌ അറിയാന്‍ കഴിഞ്ഞിട്ടുള്ളത്‌.
ചില ഇഖ്‌വാനീ -സുറൂറി പ്രവണതകള്‍ കേരളത്തിലെ ഏതാനും മുജാഹിദുകളെ സ്വാധീനിച്ചിട്ടുണ്ട്‌ എന്ന പ്രചാരണമാണ്‌ ഒരു ദശാബ്‌ദം മുമ്പ്‌ കേരളത്തിലെ ഇസ്വ്‌ലാഹീ പ്രസ്ഥാനം രണ്ടായി പിളരാന്‍ കാരണം. കേരളത്തില്‍ ഇഖ്‌വാന്‍കാരുടെ സഹയാത്രികര്‍ ജമാഅത്തുകാരാണ്‌. അതുകൊണ്ടാണല്ലോ അവര്‍ അറബ്‌ വസന്തം ആഘോഷിക്കുന്നത്‌. എന്നാല്‍ ജമാഅത്തുകാരുടെ ഇബാദത്ത്‌ വ്യാഖ്യാനങ്ങളോടോ രാഷ്‌ട്രീയ വീക്ഷണത്തോടോ കേരളത്തിലെ മുജാഹിദുകളാരും മുമ്പെന്ന പോലെ ഇപ്പോഴും യോജിക്കുന്നില്ല. പിന്നെയുണ്ടായിരുന്നത്‌ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മതപ്രബോധനത്തിന്‌ ഉപാധിയാക്കാന്‍ പാടുണ്ടോ എന്ന തര്‍ക്കമാണ്‌. ഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ ഈ വിഷയകമായി ഖണ്ഡിതമായ വിധിയൊന്നും വന്നിട്ടില്ലാത്തതിനാല്‍ `ഉപാധി' എന്ന തര്‍ക്കവിഷയം മാറ്റിവെക്കുകയും, മുമ്പേ ചെയ്‌തുവന്നിരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്‌താല്‍ മതിയായിരുന്നു.
പിന്നെ ഉയര്‍ത്തിക്കാണിക്കപ്പെട്ട ഒരു വിഷയം ജനസമ്പര്‍ക്കത്തിന്‌ പൊതുതാല്‌പര്യ മേഖല കണ്ടെത്തുന്നതിനെക്കുറിച്ച്‌ `ശബാബി'ല്‍ ഈ ലേഖകന്‍ എഴുതിയ ഒന്നോ രണ്ടോ വാചകമായിരുന്നു. കേരളത്തിലെ പണ്ഡിതന്മാരോ ചിന്തകന്മാരോ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലല്ല ഈ ലേഖകന്‍ അത്‌ എഴുതിയത്‌. ജിദ്ദയിലെയും കുവൈത്തിലെയും (അവിഭക്ത) ഇസ്വ്‌ലാഹീ സെന്ററുകള്‍ ഷെയര്‍ ബിസിനസ്‌ സംബന്ധിച്ച ഗൈഡന്‍സും, സ്‌പോര്‍ട്‌സ്‌ മത്സരങ്ങളും ജനസമ്പര്‍ക്കത്തിന്‌ ഉപാധിയാക്കിയതിനെക്കുറിച്ച്‌ അറിയാന്‍ കഴിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ്‌ അതെഴുതിയത്‌. അതില്‍ വല്ല തെറ്റുമുണ്ടെങ്കില്‍ ഞാന്‍ മാത്രമാണ്‌ അതിന്‌ ഉത്തരവാദിയെന്നും മറ്റാര്‍ക്കും അതില്‍ പങ്കില്ലെന്നും ജംഇയ്യത്തുല്‍ ഉലമാ യോഗത്തില്‍ ഈ ലേഖകന്‍ വ്യക്തമാക്കിയിരുന്നു. പിളര്‍പ്പിന്‌ മറ്റൊരു കാരണം മരംനടല്‍ കാമ്പയിനാണ്‌. മരങ്ങള്‍ സലഫീ ആശയത്തെ കളങ്കപ്പെടുത്താന്‍ യാതൊരു സാധ്യതയും ഇല്ലാത്ത സ്ഥിതിക്ക്‌ അവയെ വെറുതെ വിടാമായിരുന്നു. ഇസ്വ്‌ലാഹീ ഐക്യത്തിന്‌, നട്ട മരങ്ങള്‍ പിഴുതെടുക്കല്‍ അനിവാര്യമാണെങ്കില്‍ നിഷ്‌പക്ഷരായ വല്ല സാധുക്കളെയും ആ പണി ഏല്‌പിച്ചാല്‍ മതിയായിരുന്നു.
കേരളത്തിലെ മുജാഹിദുകള്‍ക്കിടയിലെ ഇപ്പോഴത്തെ ഗുരുതരമായ ഭിന്നിപ്പ്‌ ജിന്നിന്റെയും മലക്കിന്റെയും പേരിലാണ്‌. പതിനാലു നൂറ്റാണ്ട്‌ കാലത്തിനിടയില്‍ മുസ്‌ലിം സമൂഹത്തില്‍ ഇത്തരത്തില്‍ ഒരു ഭിന്നത ഉടലെടുത്തതായി ചരിത്രഗ്രന്ഥങ്ങളിലൊന്നും കണ്ടിട്ടില്ല. ജിന്ന്‌ പിളര്‍പ്പിലേക്കും ഈ ലേഖകന്റെ ഒരു വാചകം വലിച്ചിഴയ്‌ക്കപ്പെടുന്നുണ്ട്‌. ഈ ലേഖകനാണ്‌ കേരളത്തിലേക്ക്‌ ഈ ഫിത്‌ന ആദ്യമായി കൊണ്ടുവന്നതെന്ന്‌ ഒരു വാഗ്‌മി സകല സ്റ്റേജുകളിലും പ്രസംഗിച്ചുവരുന്നുണ്ട്‌. പതിനഞ്ച്‌ വര്‍ഷത്തിലധികം മുമ്പ്‌ ഒരു മുസ്‌ലിയാര്‍ മരിച്ചവരോട്‌ പ്രാര്‍ഥിക്കാന്‍ `യാ ഇബാദല്ലാഹ്‌...' തെളിവാക്കിയതിനെ ഖണ്ഡിച്ചുകൊണ്ട്‌ ഈ ലേഖകന്‍ എഴുതിയതിന്റെ ആരംഭത്തിലും അവസാനത്തിലുമായി, ജിന്നിനോടും മലക്കിനോടും പ്രാര്‍ഥിക്കുന്നതിനോ സഹായം ആവശ്യപ്പെടുന്നതിനോ ഇസ്‌ലാമിക ദൃഷ്‌ട്യാ യാതൊരു ന്യായവുമില്ലെന്ന്‌ വ്യക്തമാക്കിയിരുന്നു. അതിനിടയിലെ ഒരു വാചകമാണ്‌ വിവാദമാക്കപ്പെട്ടത്‌. ഏതാനും ലക്കങ്ങള്‍ക്ക്‌ മുമ്പ്‌ `ശബാബില്‍' ഈ വിഷയം കൂടുതല്‍ വിശദീകരിച്ചിട്ടുണ്ട്‌. അതിന്നെതിരില്‍ ജിന്നു വിഭാഗക്കാര്‍ പ്രചാരണം നടത്തുന്നുണ്ട്‌.
ജിന്ന്‌ വിഭാഗത്തിന്റെ ചില വക്താക്കളോ അനുഭാവികളോ ഈ ലേഖകന്റെ അടുത്ത്‌ വന്നിരുന്നു. ജിന്നുകളോട്‌ സഹായം തേടുന്നത്‌ ഹലാലാണെന്നോ പുണ്യകരമാണെന്നോ ഹറാമാണെന്നോ എന്താണ്‌ നിങ്ങളുടെ അഭിപ്രായമെന്ന്‌ ചോദിച്ചപ്പോള്‍ ഹറാം തന്നെയാണെന്ന്‌ അവര്‍ ഉറപ്പിച്ചുപറഞ്ഞു. ശിര്‍ക്കാണെങ്കിലും ഹറാമാണെങ്കിലും വര്‍ജിക്കേണ്ടത്‌ തന്നെയല്ലേ; പിന്നെയെന്തിനാണ്‌ ഹറാമിനുവേണ്ടി ഒരു ഗ്രൂപ്പുണ്ടാക്കുന്നതെന്ന്‌ ഈ ലേഖകന്‍ ചോദിച്ചു. ഗ്രൂപ്പുണ്ടാക്കുന്നത്‌ ഹറാമിനുവേണ്ടിയല്ല; സംഘടനയില്‍നിന്ന്‌ ചിലരെ അന്യായമായി പുറത്താക്കിയതാണ്‌ ഗ്രൂപ്പ്‌ തിരിയാന്‍ കാരണം എന്നായിരുന്നു അവരില്‍ ഒരാളുടെ മറുപടി. സംഘടനയുടെ തീരുമാനത്തെക്കുറിച്ച്‌ അഭിപ്രായം പറയാന്‍ ഈ ലേഖകന്‌ അവകാശമില്ലാത്തതിനാല്‍ ആ വിഷയം വിട്ടു.
മരത്തിന്റെ പേരിലായാലും ജിന്നിന്റെ പേരിലായാലും മുജാഹിദുകള്‍ ഭിന്നിക്കുന്നത്‌ ഖബ്‌റാരാധനയുടെ വക്താക്കള്‍ ആഘോഷമാക്കുകയാണ്‌. അത്‌ ഇസ്‌ലാമിനും മുസ്‌ലിംസമൂഹത്തിനും അപരിഹാര്യമായ നഷ്‌ടമാണ്‌. ഒരു കാലത്ത്‌ ചിന്താശീലമുള്ള മുസ്‌ലിംകളെല്ലാം താല്‍പര്യപൂര്‍വം ഉറ്റുനോക്കിയിരുന്ന ഇസ്‌ലാഹീ പ്രസ്ഥാനം ഇന്ന്‌ ജാഹിലിയ്യത്തിന്റെ വക്താക്കളാല്‍ ഇകഴ്‌ത്തപ്പെടുക മാത്രമല്ല ആഭ്യന്തര ശൈഥില്യത്താല്‍ അതിന്റെ പ്രതിച്ഛായ ഏറെ കളങ്കപ്പെട്ടുകൊണ്ടിരിക്കുകയുമാണ്‌. ഓരോ ഗ്രൂപ്പും എതിര്‍ഗ്രൂപ്പിനെ പരസ്യമായി തേജോവധം ചെയ്യുന്നത്‌ തുടര്‍ന്നാല്‍ ഇരുവിഭാഗത്തിന്റെയും വിശ്വാസ്യത തകര്‍ന്നടിയുകയും ചെയ്യും.
ഇസ്വ്‌ലാഹീ പ്രസ്ഥാനം ഒരിക്കല്‍ പിളര്‍ന്നതിന്റെ ഫലം കണ്ണുള്ളവരെല്ലാം കണ്ടതാണ്‌. പല മഹല്ലുകളിലും രണ്ടുവീതം പള്ളികളും മദ്‌റസകളും ഉണ്ടായി. ഇനി ജിന്നിന്റെ പേരില്‍ ഒരു പിളര്‍പ്പ്‌ കൂടിയായാല്‍ പള്ളിയും മദ്‌റസയും മറ്റും മൂന്നുവീതമാകും. മുജാഹിദ്‌ കുടുംബങ്ങള്‍ മൂന്നായി വിഭജിക്കപ്പെടും. ഇതൊക്കെ അഭിമാനകരമായി കരുതുന്ന ചില മൗലവിമാരുണ്ടാകും. പക്ഷേ, വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്നവരെ മുസ്‌ലിം ജനസാമാന്യം എങ്ങനെ വിലയിരുത്തുമെന്ന്‌ വിവേകമുള്ളവര്‍ക്കെല്ലാം ഊഹിക്കാവുന്നതാണ്‌.
ഇതൊക്കെ പരിഹരിച്ച്‌ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തെ പൂര്‍വസ്ഥിതിയിലേക്ക്‌ തിരിച്ചുകൊണ്ടുവരിക അസാധ്യമാണോ? അല്ല, മുവഹ്‌ഹിദുകള്‍ക്ക്‌ ഭൂഷണമല്ലാത്ത ഞാനെന്ന ഭാവവും, പരസ്‌പര വൈരാഗ്യവും മാറ്റിവെച്ചാല്‍ അത്‌ സാധ്യമാകുമെന്ന്‌ തന്നെ പ്രതീക്ഷിക്കാം. അല്ലാഹു പഠിപ്പിച്ച ഈ പ്രാര്‍ഥന മനസ്സറിഞ്ഞു പ്രാര്‍ഥിച്ചാല്‍ ഇസ്വ്‌ലാഹീ ഐക്യത്തിന്‌ വഴിതെളിയും:
``ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും സത്യവിശ്വാസത്തോടെ ഞങ്ങള്‍ക്ക്‌ മുമ്പ്‌ കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ. സത്യവിശ്വാസികളോട്‌ ഞങ്ങളുടെ മനസ്സുകളില്‍ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു.'' (വി.ഖു 59:10) 

കടപ്പാട്.  ശബാബ് വാരിക

ശനിയാഴ്‌ച, ജനുവരി 26 by Prinsad · 2അഭിപ്രായങ്ങള്‍

തിങ്കളാഴ്‌ച, നവംബർ 19

തിങ്കളാഴ്‌ച, നവംബർ 19 by Salafi Center Kizhuparamba · 0അഭിപ്രായങ്ങള്‍

വ്യാഴാഴ്‌ച, നവംബർ 1

മുസ്ലിം നവോത്ഥാനം; ചരിത്രം, വര്‍ത്തമാനം, ഭാവി


(19/10/2012 വെള്ളിയാഴ്ച ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ ഡോ. ഹുസൈന്‍ മടവൂര്‍ നടത്തിയ പ്രഭാഷണത്തിന്റെ സംഗ്രഹം. ഒരു മണിക്കൂര്‍ പതിമൂന്ന് മിനുട്ടുള്ള പ്രഭാഷണം സംഗ്രഹിച്ചപ്പോള്‍ സംഭവിച്ചേക്കാനിടയുള്ള സ്‌ഖലിതങ്ങള്‍  എന്റേതു മാത്രമാണ്. പ്രഭാഷകന്‍ ഉത്തരവാദിയല്ല... )


ലോകാടിസ്ഥാനത്തില്‍ തന്നെ വിവിധ സംഘടനകളും സാംസ്‌കാരിക സംഘങ്ങളും രാഷ്ട്രീയപ്രസ്ഥാനങ്ങളുമെല്ലാം നവോത്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകളും ചിന്തകളും നടത്തിവരികയാണ്. അടിസ്ഥാന ആദര്‍ശത്തിലും വിശ്വാസ ആചാരങ്ങളിലും അടിയുറച്ച് നിന്നുകൊണ്ട് ആധുനിക കാലഘട്ടത്തില്‍ സാമൂഹ്യപുരോഗതിക്ക് അനുസൃതമായി മാറ്റം വരുത്തേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയും നടപ്പാക്കുകയും ചെയ്യുകയെന്നതാണ് മുസ്ലിം നവോത്ഥാനം എന്നതുകൊണ്ട് മുഖ്യമായും ലക്ഷ്യമാക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭവുമാണ് കേരളത്തിന്റെ നവോത്ഥാന കാലഘട്ടമായി അറിയപ്പെടുന്നത്. മതത്തിന്റെ പേരില്‍ പുരോഹിതന്മാരാല്‍ ചൂഷണം ചെയ്യപ്പെട്ട് എല്ലാ സമുദായങ്ങളിലെയും ജനങ്ങള്‍ കഷ്‌ടപ്പാട് അനുഭവിച്ചിരുന്ന കാലഘട്ടമായിരുന്നു അത്.



ഹിന്ദു സമുദായത്തില്‍ സതി, ഉച്ച നീചത്വങ്ങള്‍, തിരണ്ട് കല്യാണം, വിധവയായ സ്‌ത്രീ തലമുണ്ഡനം ചെയ്‌ത് ഒറ്റപ്പെട്ട് ജീവിക്കുക  തുടങ്ങിയ ജീര്‍ണ്ണതകള്‍ പുരോഹിതന്മാരുടെ നേതൃത്വത്തില്‍ നടപ്പാക്കിയിരുന്നു. ‘വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടിച്ച് ശക്തരാവുക‘ എന്ന മുദ്രാവാക്യമുയര്‍ത്തി രംഗത്തു വന്ന ശ്രീനാരായണ ഗുരുവും പുലയ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം നടപ്പാക്കി വിപ്ലവം സൃഷ്ടിച്ച അയ്യങ്കാളിയുമൊക്കെ ഹിന്ദു നവോത്ഥാന നായകരില്‍ പ്രമുഖരാണ്.  

പുരോഹിതന്മാരാല്‍ ചൂഷണം ചെയ്യപ്പെട്ട് ഭൌതിക വിദ്യാഭ്യാസം പോലും വിലക്കപ്പെട്ടിരുന്ന മുസ്ലിം സമുദായത്തില്‍ അങ്ങിങ്ങായി ചില നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നെങ്കിലും ഒരു സംഘടിതമായ നവോത്ഥാന മുന്നേറ്റം സാധ്യമാകുന്നത് കേരള മുസ്ലിം ഐക്യസംഘത്തിന്റെ രൂപീകരണത്തോടെയാണ്. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന വക്കം മൌലവി, മദ്ധ്യ കേരളത്തില്‍ മണപ്പാട് കുഞ്ഞഹമ്മദ് ഹാജിയുടെയൊക്കെ സഹായത്തോടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന കെ എം മൌലവി, ഇ കെ മൌലവി, വടക്കന്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പി അബ്ദുല്‍ഖാദര്‍ മൌലവി തുടങ്ങിയ നവോത്ഥാന നായകര്‍ ഐക്യസംഘത്തിലൂടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും വ്യാപിപ്പിക്കുകയുമായിരുന്നു.   

കൊടുങ്ങല്ലൂരിലെ എറിയാട് പ്രദേശത്ത് രൂപം കൊണ്ട ഐക്യസംഘം പന്ത്രണ്ട് വര്‍ഷം കൊണ്ട് കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലായി ലോക മുസ്ലിം പണ്ഡിതന്മാരെ പങ്കെടുപ്പിച്ച് പന്ത്രണ്ട് വലിയ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. വമ്പിച്ച ഒരു ചലനമായിരുന്നു അത്. തിരൂരില്‍ സംഘടിപ്പിക്കപ്പെട്ട ഒരു സമ്മേളനം പരാജയപ്പെടുത്താന്‍ വേണ്ടി ഒരു പ്രദേശം തന്നെ ഹര്‍ത്താല്‍ ആചരിക്കപ്പെടുകയും വാഹനവും ഭക്ഷണവും നിഷേധിക്കപ്പെടുകയും ചെയ്‌തു. വളരെയധികം സ്‌കൂളുകള്‍ ഇക്കാലത്ത് നിര്‍മ്മിക്കപ്പെട്ടു. 1924 ല്‍ പണ്ഡിതന്മാരെ സംഘടിപ്പിച്ച് കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകരിച്ചു. കേരള ജംഇയ്യത്തുല്‍ ഉലമ ശക്തമായതോടെ ഐക്യസംഘം പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. കേരള ജംഇയ്യത്തുല്‍ ഉലമയുടെ ശക്തമായ പ്രവര്‍ത്തന മുന്നേറ്റത്തില്‍ അതൃപ്‌തരായ ഒരു വിഭാഗം സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകരിച്ച് പിരിഞ്ഞു പോയി.  ഇരുപത്തിയഞ്ച് കൊല്ലത്തെ ശക്തമായ നവോത്ഥാന മുന്നേറ്റത്തിനു ശേഷം 1950 കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ രൂപീകരിക്കപ്പെട്ടു. 

പതിനാല് പേര്‍ ചേര്‍ന്നാണ് കെഎന്‍എം രൂപീകരിച്ചത്. അവരില്‍ അവസാനമായി മരണപ്പെട്ടത് മര്‍ഹൂം കുഞ്ഞോയി വൈദ്യര്‍ ആണ്. 1960കളുടെ അവസാനത്തോടെ കേരളമൊട്ടാകെ പ്രസ്ഥാനം വ്യാപിക്കുകയും ദീനീ ബോധമുള്ളവരുടെ ഒരു ഐക്യവേദിയായി കെഎന്‍എം ഉയരുകയും ചെയ്‌തു. ഇരുപത് വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതത്ത സ്‌പര്‍ശിക്കുന്ന മഹാപ്രസ്ഥാനമായി കെഎന്‍എം മാറി. എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ മാത്രം പ്രസ്ഥാനം വിശാലമായിരുന്നു. സ്ത്രീധനത്തിനെതിരെയുള്ള പ്രവര്‍ത്തനം, സ്ത്രീ വിദ്യാഭ്യാസം തുടങ്ങി ചില വിഷയങ്ങളില്‍ മാത്രം ഇഷ്ടപ്പെട്ട് പ്രസ്ഥാനത്തോട് സഹകരിക്കുന്നവരും ഉണ്ടായിരുന്നു. മറ്റു വിഷയങ്ങളിലുള്ള അവരുടെ വിയോജിപ്പ് വിശാ‍ല മനസ്സോടെ കാണുമായിരുന്നു. 

ഇസ്ലാമിക പ്രബോധന സംഘങ്ങള്‍ മറ്റു സമുദായങ്ങളിലുള്ള ജാതീയതയുടെ രൂപമാവരുത്.  നാം മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ ശരിയാണെന്ന് ബോധ്യമുള്ളവര്‍ക്ക് ഒരുമിക്കുവാനും പ്രവര്‍ത്തിക്കുവാനും അവസരമൊരുക്കുന്ന ഒരു കൂട്ടായ്‌മയാണ് സംഘടന. ഒരു പ്രദേശത്ത് ഒരേ ആശയത്തില്‍ ഒന്നിലധികം സംഘടനകള്‍ക്ക് സൌഹാര്‍ദ്ദത്തോടെ പ്രവര്‍ത്തിക്കാവുന്ന വിധം സംഘടനകള്‍ വിശാലമാകണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ മുസ്ലിം സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈജിപ്റ്റിലെ ജംഇയ്യത്തു അന്‍സാറുസ്സുന്നയും, ജംഇയ്യതുശറഇയ്യയും ഉദാഹരണങ്ങളാണ്. പാക്കിസ്ഥാനിലും, ബംഗ്ലാദേശിലും, യമനിലും ബാംഗ്ലൂരുമെല്ലാം വിവിധ സംഘടനകള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് കാണാം. വിയോജിക്കുന്ന വിഷയങ്ങളില്‍ വിയോജിച്ചും, യോജിക്കാവുന്ന കാര്യങ്ങളില്‍ സഹകരിച്ചും, വിയോജിക്കുവാനുള്ള അവസരം എല്ലാവര്‍ക്കും വകവെച്ചു കൊടുത്തും നന്മകളെ പരസ്പരം ഉപയോഗപ്പെടുത്തുകയെന്നതാവണം കേരളത്തിലും നാം അനുവര്‍ത്തിക്കേണ്ട നവോത്ഥാനത്തിന്റെ രീതിശാസ്‌ത്രം. മുജാഹിദ് പ്രസ്ഥാനം ഈ പാരമ്പര്യം കാത്തുസൂക്ഷിച്ചു പോന്നിട്ടുണ്ട്. തിരൂരങ്ങാടി യതീംഖാന കാമ്പസിലെ പള്ളിക്ക് സമസ്‌ത നേതാവ് ബാഫഖി തങ്ങള്‍ തറക്കല്ലിട്ടത് കെ എം മൌലവിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വെച്ചായിരുന്നു. മലപ്പുറത്ത് ഒരു ഈദ് ഗാഹില്‍ പിപി അബ്ദുല്‍ ഗഫൂര്‍ മൌലവി ഖുതുബ നിര്‍വഹിക്കുകയും പാണക്കാട് പൂക്കോയ തങ്ങള്‍ ഇമാമായി നമസ്‌ക്കാരം നിര്‍വഹിക്കപ്പെടുകയും ചെയ്‌തത് മുജാഹിദ് പ്രസ്ഥാനം പുലര്‍ത്തിയിരുന്ന ഉയര്‍ന്ന ചിന്തയുടെയും വിശാലതയുടെയും ഫലമായിരുന്നു. ഒരു വിഭാഗം സത്യമാണെന്ന് വിശ്വസിക്കുന്നത് സത്യമല്ലെന്ന് വിശ്വസിക്കാനും അതിനു വേണ്ടി പ്രവര്‍ത്തിക്കുവാനും മറ്റൊരു വിഭാഗത്തിനുള്ള സ്വാതന്ത്യം നാം അംഗീകരിക്കണം. മുസ്ലിം സംഘടനകളിലും പണ്ഡിതന്മാരിലും പലരും ഈ സ്വാതന്ത്യം പരസ്‌പരം അംഗീകരിച്ചു കൊടുക്കാത്തതിനാലാണ് ശാന്തമായി നടക്കേണ്ട പ്രബോധന, പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും വൈരാഗ്യത്തിന്റെയും അശാന്തിയുടെയും രൂപം പ്രാപിക്കുന്നത്.   പ്രബോധന രംഗത്ത് മുജാഹിദ് പ്രസ്ഥാനം പുലര്‍ത്തിപ്പോന്ന പൈതൃകവും പാരമ്പര്യവും രീതിയും സൂക്ഷിച്ച് മുന്നോട്ട് പോവാന്‍ നമുക്ക് സാധിക്കണം. അതില്‍ നിന്ന് പുറകോട്ട് പോവാന്‍ ആരൊക്കെ ശ്രമിച്ചാലും അംഗീകരിക്കാനാവില്ല.

കോഴിക്കോട് കലക്‌ടര്‍ പി പി സലീം മുന്‍കയ്യെടുത്ത് നടപ്പാക്കിയ സംയുക്ത ഈദ്ഗാഹും തുടര്‍ന്ന് ധാരണയിലെത്തിയ കണ്ണൂര്‍, പൊന്നാനി ഈദ്ഗാഹുകളുമെല്ലാം യോജിപ്പിന്റെ പുതിയ മേഖലകള്‍ തുറക്കുന്നു. ഇതുമായി സഹകരിക്കുകയോ നിസ്സഹകരിക്കുകയോ ചെയ്‌താല്‍ ഏതെങ്കിലും ഒരു സംഘടനക്ക് പ്രത്യേക നേട്ടമോ കോട്ടമോ ഉണ്ടാകുന്നില്ല. സൌഹൃദ വേദിയുടെയും മറ്റും പ്രവര്‍ത്തനഫലമായി കേരളത്തില്‍ കഴിഞ്ഞ പത്തുവര്‍ഷമായി പെരുന്നാള്‍ യോജിച്ച് വരുന്നു. ഒരു മര്യാദയിലൂടെ കാര്യങ്ങള്‍ നീക്കിയാല്‍ ഐക്യത്തോടെ നീങ്ങാവുന്ന ഇത്തരം നിരവധി മേഖലകള്‍ ഉണ്ട്. നന്മയെന്താണെന്ന് നോക്കി അത് പ്രാവര്‍ത്തികമാക്കുന്നതാന് നവോത്ഥാനം.

ബഹുസ്വര സമൂഹത്തില്‍ മുസ്ലിംകള്‍ അനുവര്‍ത്തിക്കേണ്ട നിലപാടുകളില്‍ തീരുമാനമെടുക്കേണ്ടത് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പണ്ഡിതന്മാരല്ല, ഓരോ രാജ്യത്തെയും സാഹചര്യങ്ങള്‍ പഠിച്ച ആ നാട്ടുകാരായ പണ്ഡിതന്മാരാണ് അവിടുത്തെ പ്രശ്‌നങ്ങളില്‍ ഫത്‌വ നല്‍കേണ്ടത്. ബഹുസ്വരതയെ ഉള്‍ക്കൊള്ളാനാവാത്ത വിധം പലരും സങ്കുചിതമാവുന്നു. സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയെ തന്റെ പത്രത്തിന്റെ എഡിറ്ററാക്കിയ വക്കം മൌലവി നമുക്കെന്നും മാതൃകയാണ്. കഴിഞ്ഞ നാലുവര്‍ഷമായി സൌദി ഭരണാധികാരി അബ്ദുല്ല രാജാവിന്റെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രങ്ങളിലായി നടന്നുവരുന്ന ‘ഇന്റര്‍ ഫെയിത്ത്’ കോണ്‍ഫറന്‍സില്‍ ലോകത്തെ വിവിധ മതവിഭാഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുന്നു. എല്ലാവരുടെയും വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കുമപ്പുറം പരസ്‌പരം ചര്‍ച്ച ചെയ്യപ്പെടേണ്ട മാനുഷിക വിഷയങ്ങളില്‍ തീരുമാനങ്ങളെടുക്കേണ്ട വേദിയെന്ന് അബ്ദുല്ലരാജാവ് വിശദീകരിച്ച ഈ സമ്മേളനത്തെ ഒരു ‘പുതുയുഗപ്പിറവി’ എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. 

മനുഷ്യരുടെ പ്രശ്‌നങ്ങളില്‍ മനുഷ്യരുടെ കൂടെ, സമുദായത്തിന്റെ പ്രശ്‌നങ്ങളില്‍ സമുദായത്തോടൊപ്പം, രാജ്യത്തിന്റെ പ്രശ്‌നത്തില്‍ രാജ്യത്തിന്റെ കൂടെ എന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെ ചരിത്രവും പാരമ്പര്യവും മറന്നുള്ള യാതൊരു പ്രവര്‍ത്തനവുമായും സഹകരിക്കാനാവില്ല. പ്രസ്ഥാനത്തിന്റെ ശക്‌തമായ ഇടപെടലിലൂടെ മറ്റു വിഭാഗങ്ങളില്‍ ധാരാളം മാറ്റങ്ങളുണ്ടായിട്ടുണ്ട്. സ്‌ത്രീ വിദ്യാഭ്യാസം പോലുള്ള സമൂഹം മാറിക്കഴിഞ്ഞ വിഷയങ്ങളില്‍ ഇപ്പോഴും പഴയ നിലപാടുകള്‍ ഇടക്കിടെ എടുത്തു കാണിച്ച് പ്രതിസ്ഥാനത്ത് നിര്‍ത്തി വാശി വര്‍ദ്ധിപ്പിക്കാതെ മാറാന്‍ അനുവദിക്കുക. 

ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും സംസ്‌കരണം അഥവാ ഇസ്ലാഹ് നടക്കുന്നുണ്ട്. ഇന്ത്യയില്‍ തന്നെ വിവിധ സംസ്ഥാനങ്ങളില്‍ ഇസ്ലാഹി പ്രസ്ഥാനത്തിന്റെ ആദര്‍ശം പാലിച്ച് ജീവിക്കുന്ന പ്രദേശങ്ങളുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മുസ്ലിംകളുടെ ഭൌതിക പുരോഗതി ആശാവഹമാണ്. അടിസ്ഥാന ആവശ്യങ്ങള്‍ പോലും സാധിക്കാത്ത വിധം കഷ്‌ടപ്പെടുന്ന മുസ്ലിം സമൂഹം ബീഹാര്‍, ത്സാര്‍ഖണ്ട്, ആസാം, ഹരിയാന, ബംഗാള്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലുണ്ട്. ഇസ്ലാഹി ആദര്‍ശവുമായി യോജിച്ചുപോവുന്ന വിവിധ സംസ്ഥാനങ്ങളിലെ പണ്ഡിതപ്രതിനിധികള്‍ കേരള മോഡല്‍ സംഘടനാപ്രവര്‍ത്തനം പഠിക്കാന്‍ വേണ്ടി പനമരം മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കുകയും അവിടെ വെച്ച് ഓള്‍ ഇന്ത്യ ഇസ്ലാഹി മൂവ്‌മെന്റ് എന്ന സംഘടന രൂപപ്പെടുകയുമായിരുന്നു. ഈ സംസ്ഥാനങ്ങളുടെ ഉള്‍പ്രദേശങ്ങള്‍ സന്ദര്‍ശിച്ചാല്‍ നവോത്ഥാനപ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ പുറത്തേക്ക് വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യമാവും. കേരളത്തില്‍ നൂറു വര്‍ഷം മുമ്പ് നടത്തിയിരുന്ന വിധം പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട വിധം മൌലാനമാരാല്‍ സ്‌കൂള്‍ വിദ്യാഭ്യാസവും, പാന്റ്സ് ധരിക്കുന്നതുമൊക്കെ നിഷിദ്ധമായിക്കാണുന്ന പ്രദേശങ്ങള്‍ ഇവിടങ്ങളില്‍ ധാരാളമുണ്ട്. കേരളത്തെ അപേക്ഷിച്ച് വളരെ ചുരുങ്ങിയ ചിലവില്‍ ഇവിടെ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്താനാവും. കിണര്‍, കക്കൂസ്, മദ്രസ, പള്ളി തുടങ്ങി ചെറുതും വലുതുമായ അഞ്ഞൂറോളം പദ്ധതികള്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കൊണ്ട് നടപ്പാ‍ക്കാന്‍ ഓള്‍ ഇന്ത്യ ഇസ്ലാഹി മൂവ്‌മെന്റിന് സാധിച്ചു. 

ഭാഷയിലെ വൈവിധ്യം കൊണ്ടും യാത്രാക്ലേശം കൊണ്ടും വിവിധ സംസ്ഥാനങ്ങളുമായി നാം ഗള്‍ഫ് രാജ്യങ്ങളേക്കാള്‍ അകലങ്ങളിലാണ്. നൂറുകണക്കിന് ആളുകള്‍ മരിക്കുകയും അര ലക്ഷത്തോളം പേര്‍ വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്‌ത അസം കലാപപ്രദേശങ്ങള്‍ സന്ദര്‍ശിക്കുവാനും തങ്ങളാല്‍ ആവുന്നത് ചെയ്യുവാനും ഇസ്ലാഹി മൂവ്‌മെന്റിന് സാധിച്ചു. ആയിരക്കണക്കിന് ആളുകളെ പാര്‍പ്പിച്ചിരിക്കുന്ന 280 ടെന്റുകള്‍ ഇപ്പോള്‍ ഈ പ്രദേശത്തുണ്ട്. അവയില്‍ പലതും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും സാധിക്കാത്ത വിധം ശോചനീയമാണ്. ചില ടെന്റുകളെങ്കിലും തങ്ങള്‍ സന്ദര്‍ശിക്കുന്നതിനു മുമ്പെ ആരും സന്ദര്‍ശിക്കുകയോ സഹായങ്ങള്‍ എത്തിക്കുകയോ ചെയ്യാത്തവയായിരുന്നു. ഇവരെ സഹായിക്കണമെന്ന് ലോകത്തോട് ആവശ്യപ്പെടുവാനും വിവിധ സംഘടനകളെ ബന്ധിപ്പിക്കുവാനും നമുക്ക് സാധിച്ചു. ഇതൊരു ചെറിയ കാര്യമല്ല. 

ഉത്തരേന്ത്യയില്‍ തണുപ്പ് കാലം വരാന്‍ പോവുകയാണ്. ദുര്‍ബ്ബലമായ ടെന്റുകളിലും മറ്റും കഴിയുന്ന മൂന്നര ലക്ഷത്തിലധികം വരുന്ന അഭയാര്‍ത്ഥികള്‍ക്ക് അടുത്തൊന്നും തിരിച്ചു പോവാനാവില്ല. പുതക്കാന്‍ ഒരു കമ്പിളി വസ്‌ത്രമെങ്കിലും ലഭിച്ചില്ലെങ്കില്‍ തണുപ്പ് സഹിക്കാനാവാതെ മരണപ്പെട്ടു പോവുന്ന അവസ്ഥയിലാണവര്‍. നാനൂറ് രൂപ വീതം ഒരു കമ്പിളി വസ്‌ത്രത്തിനു വില വരും. ഇസ്ലാഹി മൂവ്മെന്റ് ഈ ദൌത്യം ഏറ്റെടുക്കുകയാണ്. 

ഇന്ത്യയിലെ മുസ്ലിംകളുടെ കഷ്‌ടപ്പാട് മുഴുവനായി തീര്‍ക്കുവാനൊന്നും നമുക്ക് സാധിക്കില്ല. എന്നാല്‍ ഭക്ഷണം, വസ്‌ത്രം, മരുന്ന് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുവാനും പൊതുസമൂഹത്തെയും സന്നദ്ധ സംഘടനകളെയും ഇത്തരം പ്രശ്‌നങ്ങളില്‍ ബന്ധിപ്പിക്കുവാനും നമുക്ക് സാധിക്കും. താരതമ്യേന ഭേദപ്പെട്ട നിലയില്‍ കേരളത്തില്‍ ഇസ്ലാമിക ജീവിതം നയിക്കുന്ന നാം അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളോട് നന്ദി കാണിക്കുന്നത് ഇത്തരം ദുര്‍ബ്ബലന്മാരെ സഹായിച്ചുകൊണ്ടാവണം. അത്യാവശ്യം കഴിഞ്ഞും അമിതമായും ആര്‍ഭാടത്തിനും നാം ചിലവഴിക്കുന്ന പണത്തിന്റെ ചെറിയൊരു ഭാഗമെങ്കിലും ഈ രീതിയിലേക്ക് മാറ്റി വെക്കുവാന്‍ തയ്യാറായില്ലെങ്കില്‍ കഷ്‌ടപ്പാടും പ്രയാസങ്ങളും നമ്മെയും പിടികൂടാമെന്ന ബോധം നമുക്കുണ്ടാവണം. 

കഴിഞ്ഞ പത്ത് വര്‍ഷമായി കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനം പ്രയാസകരമായ ഘട്ടത്തിലൂടെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. കഠിനാദ്ധ്വാനം ചെയ്‌ത് വളര്‍ത്തിയെടുത്തവരുടെ സൂക്ഷ്‌മത പലപ്പോഴും അവരെ കാണുക മാത്രം ചെയ്‌ത അടുത്ത തലമുറ കാണിച്ചെന്നു വരില്ല. പൂര്‍വ്വികരുടെ പരിശ്രമങ്ങള്‍ കാണുക പോലും ചെയ്യാത്ത പുതിയ തലമുറയില്‍ പലരും അവരെ അവഗണിച്ച് പ്രവര്‍ത്തിച്ചെന്നു വരും. വലിയ ഒരു സമൂഹത്തില്‍ ഒരേ ആശയത്തില്‍ ഒന്നിലധികം പ്രസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തിക്കുകയാവാം. എന്നാല്‍, ഇസ്ലാഹി പ്രസ്ഥാനം വളര്‍ത്തിയെടുത്ത നവോത്ഥാന മൂല്യങ്ങള്‍ തകിടം മറിക്കും വിധം അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുവാനും അന്ധകാരങ്ങളിലേക്ക് പുനരാനയിക്കുവാനും ഈ പ്രസ്ഥാനത്തിന്റെ മേല്‍വിലാസം ഉപയോഗപ്പെടുത്തിയതാണ് വിമര്‍ശിക്കപ്പെടുന്നത്. തുടക്കത്തിലേ നിയന്ത്രിക്കേണ്ടവര്‍ വളരെ വൈകി മാത്രം ഇത് മനസ്സിലാക്കുകയും നടപടികള്‍ ആരംഭിക്കുകയും ചെയ്‌തപ്പോള്‍ പുതിയ പിളര്‍പ്പിലേക്കും പ്രശ്‌നങ്ങളിലേക്കും നീങ്ങിയിരിക്കുന്നു. നാം ഇതില്‍ സന്തോഷിക്കുന്നവരല്ല. ഇസ്ലാഹി പ്രസ്ഥാനം ഒന്നിച്ചു നില്‍ക്കണമെന്നതാണ് നമ്മുടെ നിലപാട്. എന്നാല്‍ കാര്യങ്ങള്‍ക്ക് ‘വ്യക്തത‘യുണ്ടായിരിക്കണം.

ഉദ്ദേശശുദ്ധിയെ പോലും തെറ്റിദ്ധരിപ്പിക്കുന്ന വിധം വളച്ചൊടിക്കലും പ്രചരിപ്പിക്കലും ഇന്ന് സാര്‍വ്വത്രികമായിരിക്കുന്നു. യോജിക്കാവുന്ന മേഖലയില്‍ മറ്റുള്ളവരുമായി സഹകരിക്കുന്ന സന്ദര്‍ഭങ്ങളെ പലപ്പോഴും വളച്ചൊടിച്ച് വ്യതിയാനമായി പ്രചരിപ്പിക്കപ്പെട്ടു. ആരെന്തൊക്കെ പറഞ്ഞാലും സമുദായത്തിന്റെ ഐക്യവും സാഹോദര്യവും ഉയര്‍ത്തിപ്പിടിക്കേണ്ടിടത്ത് സാന്നിദ്ധ്യം അറിയിക്കാതിരിക്കാന്‍ ഈ പ്രസ്ഥാനത്തിന്റെ പാരമ്പര്യവും ചരിത്രവും ഉള്‍ക്കൊള്ളുന്നവര്‍ക്ക് സാധിക്കില്ല.

നവോത്ഥാനം ഒരു ഒഴുക്കാണ്. ഒഴുകുന്ന പുഴ നിലനില്‍ക്കുകയും അതിലെ വെള്ളം മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പോലെ നവോത്ഥാന പ്രവര്‍ത്തകരും വിഷയങ്ങളും മാറിക്കൊണ്ടിരിക്കും. നൂറു വര്‍ഷം മുമ്പത്തെ വിഷയമല്ല ഇന്ന്. തൌഹീദ് പ്രചരിപ്പിക്കപ്പെട്ടിടത്ത് സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്താതിരുന്നാല്‍ അധാര്‍മ്മികത കടന്നുവരും. തിന്മകള്‍ക്ക് പാര്‍ട്ടിയില്ല. ഒരു വ്യക്തി ചെയ്യുന്ന തിന്മയെ അയാള്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുമായി ചേര്‍ത്തിപ്പറയുന്നത് ശരിയല്ല. തിരുത്തുകയോ പിന്‍മാറുകയോ ചെയ്‌ത വിഷയങ്ങളില്‍ വീണ്ടും അവരെ കുറ്റപ്പെടുത്തുന്നത് മാന്യതയല്ല. 

ഹറമില്‍ നമസ്‌കരിക്കുകയും ഹജ്ജ് ചെയ്യുകയും ചെയ്യുന്നവരില്‍ സ്ത്രീ പള്ളി പ്രവേശത്തെ എതിര്‍ക്കുന്നവരും സുബ്‌ഹി നമസ്‌കാരത്തില്‍ ഖുനൂത് നിര്‍വഹിക്കുന്നവരുമുണ്ട്. വിവിധ മദ്‌ഹബുകാരും മദ്‌ഹബ് അംഗീകരിക്കാത്തവരുമുണ്ട്. യോജിക്കാവുന്നതില്‍ യോജിച്ചും യോജിക്കാനാവാത്തവയില്‍ മാന്യമായി മാറിനിന്നും ഹറമിലെ സാഹചര്യങ്ങളുമായി സഹകരിക്കാന്‍ സാധിക്കുന്നുവെങ്കില്‍ നാട്ടിലും സാധിക്കേണ്ടതാണല്ലോ ? നിസ്സാരമായ പ്രശ്‌നങ്ങളെ പര്‍വ്വതീകരിച്ച് വഷളാക്കുന്ന സംസ്‌കാരം തിരുത്താന്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കണം. ഇസ്ലാഹി സെന്റര്‍ ജിദ്ദ ഈ രംഗത്ത് നടത്തുന്ന സേവനങ്ങള്‍ വലുതാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ.   
   

വ്യാഴാഴ്‌ച, നവംബർ 1 by മുജീബ് റഹ്‌മാന്‍ ചെങ്ങര · 0അഭിപ്രായങ്ങള്‍

ചൊവ്വാഴ്ച, നവംബർ 22

നറുനിലാവ്

താഴെയുള്ള ചിത്രത്തിൽ ക്ലിക് ചെയ്ത് നറുനിലാവ് ഡൌൺലോഡ് ചെയ്യാം.




ചൊവ്വാഴ്ച, നവംബർ 22 by Rafeed K · 1

JOIN US IN FACEBOOK



All Rights Reserved ISLAHI BLOGGERS | Blogger Template by Bloggermint~~~~~~visit this blog with MOZILLA FIREFOX for Best view~~~~~~
Blog maintained by MALAYALAM BLOG HELP