‘നറുനിലാവ്' - ഈദ് സമ്മാനം

```അഭിപ്രായം അറിയിക്കുമല്ലോ...```

ചൊവ്വാഴ്ച, മാർച്ച് 16

ഇലക്‌ട്രോണിക്‌ സൗഹൃദങ്ങള്‍ ഗുണസാധ്യതകളും ചതിക്കുഴികളും


ബഷീര്‍ വള്ളിക്കുന്ന്‌
ശബാബ് വാരിക , മാര്‍ച്ച്‌ 13-2010

ആസ്‌ത്രേലിയയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വംശീയ പീഡനങ്ങള്‍ക്ക്‌ ഇരയാവുന
്നതിനെതിരെ വളരെ കൗതുകകരമായ ഒരു പ്രതിഷേധ സമരം ഇക്കഴിഞ്ഞ ഫെബ്രുവരി ഇരുപത്തി നാലിന്‌ ലോകത്തിന്റെ ചില ഭാഗങ്ങളില്‍ നടന്നു.
വിന്താലൂ എഗൈന്‍സ്റ്റ്‌ വയലന്‍സ്‌ (Vindaloo against Violence) എന്നായിരുന്നു ആ പ്രതിഷേധ പരിപാടിയുടെ പേര്‌. പതിവ്‌ പടിഞ്ഞാറന്‍ ഭക്ഷണങ്ങള്‍ ഒഴിവാക്കി ഒരു നേരം എരിവും പുളിയും നന്നായി ചേര്‍ത്ത ഇന്ത്യന്‍ വിഭവങ്ങള്‍ കഴിച്ചുകൊണ്ട്‌ ആസ്‌ത്രേലിയയിലെ രാഷ്‌ട്രീയ നേതാക്കന്മാര്‍, വിദ്യാര്‍ഥികള്‍, പൊലീസ്‌ ഉദ്യോഗസ്ഥന്മാര്‍, സാധാരണക്കാര്‍ തുടങ്ങി ആയിരക്കണക്കിന്‌ പേര്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക്‌ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചു. ഈ സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്‌ ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ `വിന്താലു സമരം' അരങ്ങേറി. ആസ്‌ത്രേലിയയിലെ നാലര ലക്ഷം വരുന്ന ഇന്ത്യന്‍ സമൂഹം ഈ സമരത്തെ ആവേശപൂര്‍വം സ്വീകരിച്ചു. അവിടെയുള്ള ഏതാണ്ട്‌ നാനൂറോളം ഇന്ത്യന്‍ റെസ്റ്റോറന്റുകളില്‍ കച്ചവടം പൊടിപൊടിച്ചു. പടിഞ്ഞാറന്‍ നാടുകളില്‍ പൊതുവെ പ്രിയമേറിവരുന്ന ഇന്ത്യന്‍ വിഭവങ്ങള്‍ക്ക്‌ ഈ സമരം പുതിയ സാധ്യതകള്‍ സമ്മാനിച്ചു. ഇന്റര്‍നെറ്റ്‌ സൗഹൃദ കൂട്ടായ്‌മകളുടെ പ്രധാന ഇടമായ ഫേസ്‌ബുക്കില്‍ വെറുമൊരു തമാശക്ക്‌ വേണ്ടി മിയ നോര്‍ത്രോപ്‌ എന്ന യുവതി മുന്നോട്ടുവെച്ച ഒരു ആശയം പെട്ടെന്ന്‌ ഒരു പ്രതിഷേധപ്രസ്ഥാനമായി മാറുകയായിരുന്നു വിന്താലുവിലൂടെ.

പ്രതിഷേധം കാറ്റ്‌ പിടിച്ചതോടെ മിയക്ക്‌ സന്ദേശങ്ങളുടെ പ്രവാഹമായി. പതിനേഴായിരം പേരാണ്‌ മണിക്കൂറുകള്‍ കൊണ്ട്‌ ഈ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച്‌ പേര്‍ റജിസ്റ്റര്‍ ചെയ്‌തത്‌!!
ഇന്റര്‍നെറ്റ്‌ സൗഹൃദ കൂട്ടായ്‌മകള്‍ എന്ന്‌ കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ തെളിയുന്ന സ്വാഭാവിക ചിത്രങ്ങള്‍ക്ക്‌ നേരെ എതിര്‍ദിശയില്‍ ആയിരിക്കാം ഈ വിന്താലുവിന്റെ രംഗപ്രവേശം. ഇ-ഫ്രണ്ട്‌ഷിപ്പ്‌ അഥവാ ഇലക്‌ടോണിക്‌ സൗഹൃദങ്ങളെ സംശയത്തോടെ മാത്രം വീക്ഷിക്കുകയും കൗമാരപ്രായക്കാരുടെ വഴിതെറ്റിയ ജീവിത ശൈലികളുടെ ഭാഗമായി കാണുകയും ചെയ്യുന്ന ഒരു വലിയ വിഭാഗം ഇന്നുണ്ട്‌. ഇന്റര്‍നെറ്റ്‌ നിത്യജീവിതത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുകയും പുതുതലമുറയുടെ ആശയസംവേദന രീതിയായി മാറുകയും ചെയ്‌ത സ്ഥിതിക്ക്‌ അവയോട്‌ ഒരു നിഷേധാത്മക സമീപനം സ്വീകരിക്കുന്നത്‌ കൂടുതല്‍ അപകടം ചെയ്യില്ലേ എന്ന ചോദ്യമുണ്ട്‌. ഇത്തരം സൗഹൃദ കൂട്ടായ്‌മകളുടെ ഗുണദോഷങ്ങള്‍ എന്തായാലും അവ അടുത്ത തലമുറയുടെ ജീവിതശൈലിയുടെ ഭാഗമായി തുടരും എന്നുറപ്പുള്ളതിനാല്‍ രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും ഗുണപരമായ ഇടപെടലുകള്‍ ഈ രംഗത്ത്‌ ഉണ്ടാവണം എന്ന ചിന്തയാണ്‌ ഈ കുറിപ്പിന്‌ ആധാരം.

യുവതലമുറയുടെ നാവിന്‍തുമ്പില്‍ ഇന്നേറെ തത്തിക്കളിക്കുന്ന പദങ്ങളാണ്‌ ഫേസ്‌ ബുക്ക്‌, മൈ സ്‌പേസ്‌, ഓര്‍ക്കൂട്ട്‌, ട്വിറ്റര്‍ തുടങ്ങിയവ. കൗമാര ഒത്തുചേരലുകളില്‍ മറ്റേതൊരു വിഷയത്തെക്കാളും സമയം കവര്‍ന്നെടുക്കുന്നത്‌ ഇത്തരം സൈറ്റുകളിലെ അനുഭവങ്ങളും കൗതുകങ്ങളും ആണെന്നത്‌ ഒരു യാഥാര്‍ഥ്യം മാത്രം. സുഹൃത്തുക്കളുമായി നിരന്തരമായി ആശയവിനിമയം നടത്തുക, പുതിയ സുഹൃത്തുക്കളെ കണ്ടെത്തുക, കൊച്ചു വര്‍ത്തമാനങ്ങള്‍ പറയുക, കൗതുകങ്ങള്‍ പങ്കുവെക്കുക, പഠനസാമഗ്രികളും ഫോട്ടോകളും കൈമാറുക തുടങ്ങി കൗമാരം ആഗ്രഹിക്കുന്ന എന്തും അവരുടെ വിരല്‍ത്തുമ്പില്‍ ഒരുക്കിക്കൊടുക്കുക എന്ന വളരെ ലളിതമായ മാര്‍ക്കറ്റിംഗ്‌ തന്ത്രമാണ്‌ ഇത്തരം സൈറ്റുകളുടെ വിജയത്തിനു പിന്നിലുള്ളത്‌. പ്രത്യേകിച്ച്‌ ചെലവൊന്നും കൂടാതെ തങ്ങളുടെ സ്വകാര്യതയില്‍ ഒതുങ്ങിക്കൂടി ഇവയൊക്കെ സാധിക്കാമെന്ന്‌ വരുമ്പോള്‍ കുട്ടികളും മുതിര്‍ന്നവരുമൊക്കെ ഇവയിലേക്ക്‌ ആകര്‍ഷിക്കപ്പെടുക തികച്ചും സ്വാഭാവികവുമാണ്‌.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകള്‍ കൗമാരപ്രായക്കാര്‍ക്കിടയില്‍ പ്രചാരം നേടിത്തുടങ്ങിയിട്ട്‌ അധികകാലം ആയിട്ടില്ല. അഞ്ചാറ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ സങ്കല്‌പിക്കാന്‍ പോലും സാധിക്കാതിരുന്ന ഉയരങ്ങളിലാണ്‌ അത്തരം സൈറ്റുകളും ഇലക്‌ട്രോണിക്‌ മീഡിയകളും ഇന്നുള്ളത്‌. ഫേസ്‌ ബുക്കിന്റെ കാര്യമെടുക്കാം. രണ്ടായിരത്തി നാലില്‍ തുടങ്ങിയ ഈ സൗഹൃദക്കൂട്ടത്തില്‍ ഇന്നു നാല്‌പതു കോടി ഉപയോക്താക്കള്‍ ഉണ്ട്‌. ഇവയില്‍ ഭൂരിഭാഗവും കൗമാരപ്രായക്കാരാണ്‌. പതിമൂന്നു വയസ്സിനു മുകളിലുള്ള ആര്‍ക്കും സൗജന്യമായി ഈ സൗഹൃദക്കൂട്ടത്തില്‍ കണ്ണിയാവാം. ലോകത്തിന്റെ ഏതു കോണില്‍ നിന്നും സുഹൃത്തുക്കളെ കണ്ടെത്താം. അവരുമായി ആശയവിനിമയം നടത്താം.

രണ്ടായിരത്തി മൂന്നില്‍ തുടങ്ങിയ മൈ സ്‌പേസ്‌ ഈ രംഗത്തെ തുടക്കക്കാരില്‍ ഒന്നാണെങ്കിലും ഫേസ്‌ബുക്കുമായുള്ള മത്സരത്തില്‍ അല്‌പം പിറകോട്ടുപോയി. പതിമൂന്നു കോടിയാണ്‌ അവരുടെ കൂട്ടായ്‌മയിലെ അംഗ സംഖ്യ. ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ളത്‌ ഓര്‍ക്കൂട്ടിനാണ്‌. പത്തുകോടി സജീവ മെമ്പര്‍മാരുള്ള ഓര്‍ക്കൂട്ടില്‍ ഇരുപത്‌ ശതമാനം ഇന്ത്യയില്‍ നിന്നാണ്‌. അവരുടെ നിബന്ധന പ്രകാരം പതിനെട്ടു വയസ്സിനു മുകളില്‍ ഉള്ളവര്‍ക്കാണ്‌ ഇതില്‍ അംഗമാവാന്‍ കഴിയുക. ഓര്‍ക്കൂട്ട്‌ സൗഹൃദ കൂട്ടായ്‌മകളും പലപ്പോഴും അധാര്‍മിക വഴികളിലേക്ക്‌ യുവ സമൂഹത്തെ നയിക്കുന്നു എന്ന വിലയിരുത്തലിനെ തുടര്‍ന്ന്‌ സുഊദി അറേബ്യ അടക്കമുള്ള പല രാജ്യങ്ങളും ഇത്‌ നിരോധിച്ചിട്ടുണ്ട്‌.

എസ്‌ എം എസ്‌ സന്ദേശങ്ങള്‍ക്ക്‌ സമാനമായി ടെക്‌സ്റ്റ്‌ മെസ്സേജുകളിലൂടെ ആശയ വിനിയമം നടത്താവുന്ന ട്വിറ്റര്‍ സര്‍വീസിന്‌ ഇന്ത്യയില്‍ ഏറെ പ്രചാരമുണ്ട്‌. മൈക്രോ ബ്ലോഗിങ്ങ്‌ എന്ന്‌ വിളിക്കാവുന്ന ഒരു തരത്തിലേക്ക്‌ കൂടി ട്വിറ്റര്‍ കൂട്ടായ്‌മകള്‍ വളര്‍ന്നിട്ടുണ്ട്‌. ചൈനയില്‍ ഏറ്റവും പ്രചാരമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ ക്യൂ സോണ്‍ ആണ്‌. ഇരുപതു കോടി മെമ്പര്‍മാര്‍ ഈ കൂട്ടായ്‌മയില്‍ ഉണ്ട്‌. ഫോട്ടോകള്‍ കൈമാറുന്നതിനു വേണ്ടി മാത്രമുള്ള സൗഹൃദ വലയമായ ഫ്‌ളിക്കറില്‍ മൂന്നരക്കോടി ഉപയോക്താക്കളാണുള്ളത്‌. പന്ത്രണ്ട്‌ കോടിയുമായി വിന്‍ഡോസ്‌ ലൈവ്‌ സ്‌പേസസ്‌, പതിനൊന്നര കോടിയുമായി ഹബ്ബോ തുടങ്ങി എണ്ണമറ്റ കൂട്ടങ്ങള്‍ വേറെയുമുണ്ട്‌. ഇവരൊക്കെ തങ്ങളുടെ സൗഹൃദവലയം ദിനംപ്രതി വിശാലമാക്കിക്കൊണ്ടിരിക്കുന്നു. ഓരോ നിമിഷവും ഫ്രണ്ട്‌ഷിപ്പിന്റെ പുതിയ മാനങ്ങള്‍ തേടി കൗമാരപ്രായക്കാരുടെ ഒരു വലിയ നിര ഇവിടങ്ങളില്‍ അണിചേരുന്നു.

സത്യത്തില്‍ എന്തൊക്കെയാണ്‌ ഈ സൗഹൃദക്കൂട്ടങ്ങളില്‍ നടക്കുന്നത്‌? കൗമാരം വഴിതെറ്റാന്‍ ഈ കൂട്ടങ്ങള്‍ കാരണമാകുന്നുണ്ടോ? കാടടച്ചുള്ള ഒരു വെടിവെപ്പിന്‌ പ്രസക്തിയില്ല.

1 Responses to “ഇലക്‌ട്രോണിക്‌ സൗഹൃദങ്ങള്‍ ഗുണസാധ്യതകളും ചതിക്കുഴികളും”

Noushad Vadakkel പറഞ്ഞു...
2010, മാർ 16 5:07:00 PM

ബഷീര് വള്ളിക്കുന്നിലിന്റെ കാലിക പ്രസക്തമായ ലേഖനം ...


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇത് വഴി വന്നതിനും വായിച്ചതിനും നന്ദി ,താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഇവിടെ എഴുതാം :

JOIN US IN FACEBOOK



All Rights Reserved ISLAHI BLOGGERS | Blogger Template by Bloggermint~~~~~~visit this blog with MOZILLA FIREFOX for Best view~~~~~~
Blog maintained by MALAYALAM BLOG HELP