‘നറുനിലാവ്' - ഈദ് സമ്മാനം

```അഭിപ്രായം അറിയിക്കുമല്ലോ...```

ശനിയാഴ്‌ച, ജൂലൈ 17

മലയാളം ഹദീസ് പഠനം 13

അവലംബം : http://blog.hudainfo.com/2010/06/13.html




ഫേസ് ബുക്ക്‌ , ട്വിറ്റെര്‍, ഗൂഗിള്‍ ബസ് തുടങ്ങിയ നെറ്റ്‌വര്‍ക്ക്കളിലൂടെ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ഹദീസുകള്‍.

ഓരോ ആഴ്ചയിലേയും മുഴുവന്‍ ഹദീസുകളും ഇമെയില്‍ വഴി ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.

ഇബ്നുഅബ്ബാസ്(റ) പറഞ്ഞു; അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: നിങ്ങളില്‍ ഏറ്റവും സദ്വൃത്തനായ ആള്‍ അദാന്‍ കൊടുക്കേണ്ടതും, ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ ജ്ഞാനമുള്ളയാള്‍ ഇമാം സ്ഥാനംവഹിക്കേണ്ടതുമാകുന്നു. (അബൂദാവൂദ്)

അബൂമദ്ഊദ്(റ) നിവേദനം: നബി(സ) ഞങ്ങളോട് ദാനം ചെയ്യുവാന്‍ കല്‍പ്പിച്ചാല്‍ ഞങ്ങളില്‍ ചിലര്‍ അങ്ങാടിയിലേക്ക് പോകും. അവിടെ നിന്ന് ചുമട് ചുമന്നിട്ട് കിട്ടുന്ന ഒരു മുദ്ദ് ധാന്യവുമായി കൊണ്ട് വന്ന് ദാനം ചെയ്യും. ഇന്നാകട്ടെ നബി(സ)യുടെ അനുചരന്മാരില്‍ ചിലരുടെ കയ്യില്‍ ലക്ഷം തന്നെയുണ്ട്. (ബുഖാരി : 2-24-497)

അദിയ്യ്(റ) പറയുന്നു: നബി(സ) അരുളി: ഒരു കാരക്കയുടെ കഷ്ണമെങ്കിലും ദാനം ചെയ്തു നിങ്ങള്‍ നരകത്തെ സൂക്ഷിക്കുവീന്‍. (ബുഖാരി. 2. 24. 498)


അബൂമസ്ഊദ്(റ) പറയുന്നു: ദാനധര്‍മ്മത്തിന്റെ സൂക്തം അവതരിപ്പിക്കപ്പെട്ടപ്പോള്‍ ഞങ്ങള്‍ അദ്ധ്വാനിച്ച് ധനം സമ്പാദിക്കാന്‍ തുടങ്ങി. അങ്ങനെ ഒരാള്‍ തന്റെ സക്കാത്തുമായി വന്നു. അത് വലിയ ഒരു സംഖ്യയായിരുന്നു. അപ്പോള്‍ ജനങ്ങളെ കാണിക്കുവാന്‍ ചെയ്തതാണെന്ന് ചിലര്‍ പറഞ്ഞു. മറ്റൊരാള്‍ ഒരു സ്വാഅ് കൊണ്ട് വന്ന് ധര്‍മ്മം ചെയ്തു. നിശ്ചയം ഈ സ്വാഅ് അല്ലാഹുവിന് ആവശ്യമില്ലാത്തതാണെന്ന് ചിലര്‍ പറഞ്ഞു. ഈ സന്ദര്‍ഭത്തിലാണ് താഴെ പറയുന്ന സൂക്തം അവതരിപ്പിക്കപ്പെട്ടത്. സത്യവിശ്വാസികളില്‍ നിന്ന് സ്വമനസ്സാല്‍ ധര്‍മ്മം ചെയ്യുന്നവരെ വിമര്‍ശിക്കുന്നവര്‍ - അവര്‍ അവരുടെ അധ്വാന ഫലമല്ലാതെ മറ്റൊന്നും ദര്‍ശിക്കുന്നില്ല. (ബുഖാരി. 2. 24. 496)

ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) മിമ്പറില്‍ നിന്ന് പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ദാനത്തെയും അഭിമാനബോധത്തോടെ മറ്റുള്ളവരോട് ചോദിക്കാതെ ഒഴിഞ്ഞു മാറിനില്‍ക്കുന്നതിനെയും യാചനയേയും കുറിച്ച് പ്രസ്താവിച്ചു. അവിടുന്നു പറഞ്ഞു: മേലെ കയ്യാണ് താഴെ കയ്യിനേക്കാള്‍ ഉത്തമം. മേലെ കൈ ദാനം ചെയ്യുന്നവനും താഴെ കൈ അതു വാങ്ങുന്നതുമാണ്. (ബുഖാരി : 2-24-509)

അബൂമൂസാ(റ) നിവേദനം: നബി(സ)യുടെ അടുക്കല്‍ വല്ല യാചകനും വരികയോ ആരെങ്കിലും എന്തെങ്കിലും സഹായമാവശ്യപ്പെടുകയോ ചെയ്താല്‍ അവിടുന്ന് അരുളും: നിങ്ങള്‍ മറ്റുള്ളവരോട് ശുപാര്‍ശ ചെയ്യുവീന്‍. നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടും. അല്ലാഹു ഉദ്ദേശിച്ചത് അവന്റെ പ്രവാചകന്റെ നാവിലൂടെ അവന്‍ വിധിക്കും. (ബുഖാരി : 2-24-512)

അബൂഹുറൈറ(റ) നിവേദനം: ഒരാള്‍ അല്ലാഹുവിന്റെ പ്രവാചകന്റെ അടുത്തു വന്നു പറഞ്ഞു: പ്രവാചകരേ! ദാനധര്‍മ്മങ്ങളില്‍ ഏറ്റവും പുണ്യമേറിയത് ഏതാണ്? നബി(സ) പ്രത്യുത്തരം നല്‍കി: നീ ആരോഗ്യവാനായിരിക്കുക, ധനം വിട്ടു കൊടുക്കാന്‍ നിനക്ക് മടിയുണ്ടായിരിക്കുക, ദാരിദ്യത്തെക്കുറിച്ച് ഭയവും ധനം സമ്പാദിച്ചാല്‍ കൊള്ളാമെന്ന് നിനക്ക് ആഗ്രഹവും ഉണ്ടായിരിക്കുക. ഈ പരിതസ്ഥിതിയില്‍ നല്‍കുന്ന ദാനമാണ് ഏറ്റവും പുണ്യകരം. അന്നേരം നീ ദാനത്തെ പിന്നിലേക്ക് നീക്കി വെക്കരുത്. അങ്ങനെ ജീവിതം തൊണ്ടക്കുഴിയില്‍ എത്തുന്ന നേരം നീ പറയും. ഇത്ര ഇന്നവന്നു കൊടുക്കണം. ഇത്ര ഇന്നവന് കൊടുക്കണം എന്നെല്ലാം. യഥാര്‍ത്ഥത്തിലോ ആ ധനം ആ ഘട്ടത്തില്‍ ഇന്നവന്റെതായിക്കഴിഞ്ഞിരിക്കുകയാണ്. (ബുഖാരി : 2-24-500)

അനസ്‌(റ) നിവേദനം: നിങ്ങള്‍ ചില പ്രവൃത്തികള്‍ ചെയ്യും. നിങ്ങളുടെ ദൃഷ്ടിയില്‍ അതു ഒരു മുടിയെക്കാള്‍ നിസ്സാരമായിരിക്കും. എന്നാല്‍ ഞങ്ങള്‍ (സഹാബിമാര്‍) നബി(സ)യുടെ കാലത്തു അതിനെ മഹാപാപമായിട്ടാണ്‌ ദര്‍ശിച്ചിരുന്നത്‌. (ബുഖാരി : 8-76-499)


അബൂഹുറൈറ(റ)ല്‍ നിന്ന് നിവേദനം: അല്ലാഹുവിന്റെ പ്രവാചകന്‍ (സ) അരുളിയിരിക്കുന്നു. അല്ലാഹു പറയുകയുണ്ടായി: പ്രതാപം എന്റെ അരയുടുപ്പും അഹങ്കാരം എന്റെ രണ്ടാം മുണ്ടും ആകുന്നു. അതുകൊണ്ട് ഇക്കാര്യത്തില്‍ എന്നോടാരെങ്കിലും മത്സരിച്ചാല്‍ ഞാനവനെ ശിക്ഷിക്കുന്നതാണ്. (മുസ്ലിം)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒന്നോ രണ്ടോ പിടി ഭക്ഷണമോ ഒന്നോ രണ്ടോ ഇത്തപ്പഴമോ കിട്ടിയാല്‍ തിരിച്ചുപോകാന്‍ സന്നദ്ധനായികൊണ്ട് ജനങ്ങള്‍ക്കിടയില്‍ ചുറ്റിനടക്കുന്നവനല്ല മിസ്കീന്‍. എന്നാല്‍ പരാശ്രയമില്ലാതെ ജീവിക്കാന്‍ വകയില്ല. അവന്റെ യഥാര്‍ത്ഥ നിലപാട് ഗ്രഹിച്ച് അവന് ആരും ദാനം ചെയ്യുന്നില്ല. മനുഷ്യരുടെ മുന്നില്‍ നിന്ന് യാചിക്കുകയുമില്ല. ഇവനാണ് മിസ്കീന്‍. (ബുഖാരി : 2-24-557)


അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒന്നോ രണ്ടോ പിടി ആഹാരമോ മറ്റോ ലഭിച്ചാല്‍ തിരിച്ചുപോകാന്‍ സന്നദ്ധനായികൊണ്ട് ആളുകള്‍ക്കിടയില്‍ ചുറ്റി നടക്കുന്നവനല്ല മിസ്കീന്‍. പിന്നെയോ പരാശ്രയമില്ലാതെ ജീവിക്കാന്‍ വകയില്ല. ജനങ്ങളോട് അവന്‍ തീരെ ചോദിക്കുകയുമില്ല. അവനാണ്. (ബുഖാരി : 2-24-554)

ഇബ്നു ഉമര്‍(റ) നിവേദനം: ഉമര്‍(റ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. നബി(സ) എനിക്ക് ചില സമ്മാനങ്ങള്‍ (മുന്‍ ത്യാഗിവര്യന്മാര്‍ക്കുള്ള വേതനം) നല്‍കും. ഞാന്‍ പറയും. എന്നെക്കാള്‍ വലിയ ആവശ്യക്കാരന് കൊടുത്താലും. അപ്പോള്‍ നബി(സ) അരുളും. നീ അതു സ്വീകരിക്കുക. മനസ്സില്‍ അത്യാഗ്രഹമോ യാചിക്കുകയോ ചെയ്യാതെ വല്ല ധനവും നിങ്ങള്‍ക്ക് കിട്ടിയാല്‍ അത് സ്വീകരിച്ചു കൊള്ളുക. അങ്ങനെ ലഭിക്കാത്ത ധനമാണെങ്കിലോ നിങ്ങള്‍ അതിന്റെ പിന്നാലെ നടക്കരുത്. (ബുഖാരി : 2-24-552)

അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: ഇങ്ങോട്ട് ചെയ്ത ഉപകാരത്തിന് പ്രത്യുപകാരം ചെയ്യുന്നവനല്ല കുടുംബബന്ധം പുലർത്തുന്നവൻ. പിന്നെയോ മുറിഞ്ഞുപോയ ബന്ധം പുനസ്ഥാപിക്കുന്നവനാണ്. (ബുഖാരി : 8-73-20)


അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: തീർച്ചയായും കുടുംബബന്ധം പരമകാരുണികന്റെ വേരുകളാണ്. അല്ലാഹു പറയും. നിന്നോട് ബന്ധം പുലർത്തിയവനോട് ഞാനും ബന്ധം പുലർത്തും. നീയുമായി ബന്ധം മുറിച്ചവനോട് ഞാനും ബന്ധം മുറിക്കും. (ബുഖാരി : 8-73-17)

ജുബൈർ(റ) നിവേദനം: നബി(സ)അരുളി: കുടുംബബന്ധം മുറിക്കുന്നവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. (ബുഖാരി : 8-73-13)

അനസ്(റ) പറയുന്നു: മഹാപാപങ്ങളെക്കുറിച്ച് പ്രവാചകന്‍ ചോദിക്കപ്പെട്ടു. അവിടുന്ന് അരുളി: അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുക, മാതാപിതാക്കളെ ദ്രോഹിക്കുക, വധിക്കുക, കളവിന് സാക്ഷി നില്‍ക്കുക. (ബുഖാരി : 3-48-821)

അബൂബക്കറത്ത്(റ) നിവേദനം: നബി(സ) അരുളി: ഏറ്റവും വലിയ പാപം ഏതാണെന്ന് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരട്ടെയോ? ഇപ്രകാരം മൂന്ന് പ്രാവശ്യം നബി(സ) ചോദിച്ചു. അപ്പോള്‍ അതെ ദൈവദൂതരേ, ഞങ്ങള്‍ക്കതു വിവരിച്ചു തന്നാലും എന്ന് അനുചരന്മാര്‍ മറുപടി പറഞ്ഞു. നബി(സ) അരുളി: അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍, മാതാപിതാക്കളെ ഉപദ്രവിക്കുക. നബി(സ) ഇപ്രകാരം അരുളുമ്പോള്‍ ഒരു തലയിണയില്‍ ചാരിക്കൊണ്ടിരിക്കുകയായിരുന്നു. നബി(സ) നിവര്‍ന്നിരുന്നിട്ട് അരുളും: അസത്യം (കള്ളസാക്ഷ്യം) പറയല്‍. നബി(സ) അതു ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അവിടുന്ന് മൌനം പാലിച്ചിരുന്നുവെങ്കില്‍ നന്നായിരുന്നേനെയെന്ന് ഞങ്ങള്‍ക്ക് തോന്നുന്നതുവരെ. (ബുഖാരി. 3. 48. 822)



അബൂസഈദ്(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങള്‍ ബാങ്ക് വിളികേട്ടാല്‍ ബാങ്ക് വിളിക്കുന്നവന്‍ പറയും പോലെ നിങ്ങളും പറയുവീന്‍. (ബുഖാരി : 1-11-585)

മുആവിയ്യ: ബാങ്ക് കൊടുക്കുന്നത് കേട്ടപ്പോള്‍ അതുപോലെ പറഞ്ഞു. അശ്ഹദുഅന്നമുഹമ്മദന്‍ റസൂലുല്ലാഹി എന്നുവരെ. (ബുഖാരി. 1. 11. 586)



പക്ഷെ ഹയ്യ-അല-സ്വലാഹ് എന്നു കേള്‍ക്കൂമ്പോള്‍ ലാ-ഹൌല-വലാ ഖുവ്വത്ത ഇല്ലാ-ബില്ലാഹ് എന്നാണ് അദ്ദേഹം പറഞ്ഞത്. നിങ്ങളുടെ നബി(സ) ഇങ്ങനെ പറയുന്നതായിട്ടാണ് ഞാന്‍ കേട്ടിരിക്കുന്നതെന്ന് ശേഷം അദ്ദേഹം (മുആവിയ്യ) പറഞ്ഞു. (ബുഖാരി. 1. 11. 587)


ജാബിര്‍(റ) നിവേദനം: തിരുമേനി(സ) അരുളി: ഈ പരിപൂര്‍ണ്ണ വിളിയുടെയും ആരംഭിക്കാന്‍ പോകുന്ന നമസ്കാരത്തിന്റെയും നാഥനായ അല്ലാഹുവേ, നീ വാഗ്ദാനം ചെയ്ത പ്രകാരം മുഹമ്മദ് നബി(സ)ക്ക് പരമോന്നത സാമീപ്യവും അത്യുന്നതപദവിയും നല്‍കുകയും സ്തുത്യര്‍ഹമായ സ്ഥാനത്തേക്ക് അദ്ദേഹത്തെ നീ ഉയര്‍ത്തുകയും ചെയ്യേണമേ! എന്നു ബാങ്കു കേള്‍ക്കുന്നവന്‍ പറഞ്ഞാല്‍ അന്ത്യദിനം അവന്‍ എന്റെ ശുപാര്‍ശക്ക് അര്‍ഹനായി. (ബുഖാരി. 1. 11. 588)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: സൂര്യനുദിക്കുന്ന ദിവസങ്ങളില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായത് ജുമുഅ ദിവസമാകുന്നു. ആദംനബി (അ) സൃഷ്ടിക്കപ്പെട്ടതും സ്വര്‍ഗ്ഗത്തില്‍ പ്രവേശനം നല്‍കപ്പെട്ടതും അതില്‍ നിന്ന് ബഹിഷ്കരിക്കപ്പെട്ടതും അന്നേ ദിവസമാണ്. (മുസ്ലിം)

ഇബ്നുഉമര്‍(റ) നിവേദനം: നിങ്ങളില്‍ വല്ലവനും ജുമുഅക്ക് വന്നാല്‍ അവന്‍ കുളിക്കണം. (ബുഖാരി. 2. 13. 2)



അബൂസഈദുല്‍ ഖുദ്രി(റ) നിവേദനം: തിരുമേനി(സ) അരുളി: പ്രായപൂര്‍ത്തിയെത്തിയ എല്ലാ മനുഷ്യര്‍ക്കും വെള്ളിയാഴ്ച ദിവസം കുളി നിര്‍ബന്ധമാണ്. (ബുഖാരി. 2. 13. 4)

അബൂഹുറയ്റാ(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: വിജ്ഞാനമുള്ള വാക്കു വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ്. അതിനാല്‍ അതെവിടെ കണ്ടാലും അതിന്മേല്‍ അവന് കൂടുതല്‍ അവകാശമുണ്ട്. (തിര്‍മിദി)

സാക്ഷാല്‍ രാജാവായ അല്ലാഹു അത്യുന്നതനായിരിക്കുന്നു. ഖുര്‍ആന്‍- അത്‌ നിനക്ക്‌ ബോധനം നല്‍കപ്പെട്ടുകഴിയുന്നതിനു മുമ്പായി - പാരായണം ചെയ്യുന്നതിനു നീ ധൃതി കാണിക്കരുത്‌. എന്‍റെ രക്ഷിതാവേ, എനിക്കു നീ ജ്ഞാനം വര്‍ദ്ധിപ്പിച്ചു തരേണമേ എന്ന്‌ നീ പറയുകയും ചെയ്യുക. (Quran 20:114)


സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന്‌ സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക നിന്‍റെ രക്ഷിതാവ്‌ ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേന കൊണ്ട്‌ പഠിപ്പിച്ചവന്‍ മനുഷ്യന്‌ അറിയാത്തത്‌ അവന്‍ പഠിപ്പിച്ചിരിക്കുന്നു. (Quran 96:1-5)

അനസ്(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: വിജ്ഞാനം തേടി പുറപ്പട്ടുപോകുന്നവന്‍ തിരികെ വരുന്നതുവരെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലാകുന്നു. (തിര്‍മിദി)

അനസ്(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ജ്ഞാനസമ്പാദനം എല്ലാ മുസ്ളീംകളുടേയും കര്‍ത്തവ്യമാണ്. (ബൈഹഖി)


അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: വിദ്യ അഭ്യസിപ്പിക്കാന്‍ വേണ്ടി പുറപ്പെട്ടവന്‍ അതില്‍ നിന്ന് വിരമിക്കുന്നതുവരെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലാണ്. (തിര്‍മിദി)


അബൂഉമാമ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: ഭക്തനേക്കാള്‍ പണ്ഡിതന്റെ മഹത്വം നിങ്ങളില്‍ താഴ്ന്നവരേക്കാള്‍ എനിക്കുള്ള മാഹാത്മ്യം പോലെയാണ്. എന്നിട്ട് റസൂല്‍(സ) പറഞ്ഞു: നിശ്ചയം, അല്ലാഹുവിന്റെ മലക്കുകളും ആകാശഭൂമിയിലുള്ളവരും മാളത്തിലെ ഉറുമ്പും മത്സ്യവും കൂടി ജനങ്ങള്‍ക്ക് നല്ലത് പഠിപ്പിച്ച് കൊടുക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതാണ്. അല്ലാഹു അവര്‍ക്ക് അനുഗ്രഹം ചൊരിയുന്നു. (തിര്‍മിദി)

അബുദ്ദര്‍ദാഇ(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: മതവിദ്യ അഭ്യസിക്കാന്‍ ആരെങ്കിലും വല്ല വഴിയിലും പ്രവേശിച്ചാല്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള മാര്‍ഗ്ഗം അവന് അല്ലാഹു എളുപ്പമാക്കിക്കൊടുക്കും. നിശ്ചയം, മലക്കുകള്‍ മതവിദ്യാര്‍ത്ഥിക്ക് അവരുടെ പ്രവൃത്തിയിലുള്ള സന്തോഷം കാരണം ചിറക് താഴ്ത്തിക്കൊടുക്കുന്നതാണ്. ആകാശഭൂമികളിലുള്ളവര്‍- വെള്ളത്തിലെ മത്സ്യവും കൂടി - പണ്ഡിതന്റെ പാപമോചനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കും. (വിവരമില്ലാത്ത) ആബിദിനേക്കാള്‍ വിവരമുള്ള ആബിദിനുള്ള ശ്രേഷ്ഠത നക്ഷത്രങ്ങളേക്കാള്‍ ചന്ദ്രനുള്ള ശ്രേഷ്ഠത പോലെയാണ്. മാത്രമല്ല, പണ്ഡിതന്മാരാണ് നബി(സ)യുടെ അനന്തരാവകാശികള്‍. നബിമാരാകട്ടെ, സ്വര്‍ണ്ണവും വെള്ളിയും അനന്തരസ്വത്തായി ഉപേക്ഷിച്ചിട്ടില്ല. മതവിദ്യയാണ് അവര്‍ അനന്തരമായി വിട്ടേച്ചു പോയത്. അതുകൊണ്ട് അതാരെങ്കിലും കരസ്ഥമാക്കിയാല്‍ ഒരു മഹാഭാഗ്യമാണവന്‍ കരസ്ഥമാക്കിയത്. (അബൂദാവൂദ്, തിര്‍മിദി)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: അല്ലാഹുവിന്റെ പ്രീതി നേടാനുതകുന്ന ജ്ഞാനം വല്ലവനും പഠിച്ചു. അവനത് പഠിച്ചതോ ഐഹിക നന്മ ഉദ്ദേശിച്ചുകൊണ്ട് മാത്രമാണുതാനും. എങ്കില്‍ അന്ത്യദിനത്തില്‍ അവന്‍ സ്വര്‍ഗ്ഗത്തിന്റെ വാസനപോലും എത്തിക്കുകയില്ല. (അഥവാ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല) (അബൂദാവൂദ്)


അബ്ദുല്ലാഹുബ്നുമസ് ഊദ്(റ) നിവേദനം: തിരുമേനി(സ) അരുളി: രണ്ട് കാര്യങ്ങളിലേ അസൂയ പാടുള്ളൂ. ഒരാള്‍ക്ക് അല്ലാഹു ധനം നല്‍കുകയും ആ ധനം സത്യമാര്‍ഗ്ഗത്തില്‍ ചെലവു ചെയ്യാന്‍ അയാള്‍ നീക്കി വെക്കുകയും ചെയ്യുന്നു. (ഇയാളോട് അസൂയയാവാം) മറ്റൊരാള്‍ക്ക് അല്ലാഹു വിദ്യ നല്‍കുകയും ആ വിദ്യകൊണ്ട് അയാള്‍ (മനുഷ്യര്‍ക്കിടയില്‍) വിധി കല്‍പ്പിക്കുകയും മനുഷ്യര്‍ക്കത് പഠിപ്പിച്ച് കൊടുക്കുകയും ചെയ്യന്നു (ഇയാളിലും അസൂയയാവാം). (ബുഖാരി : 1-3-73)

അബ്ദുല്ല(റ) നിവേദനം: തിരുമേനി(സ) അരുളി: കരഞ്ഞും കൊണ്ട് അല്ലാതെ ശിക്ഷ ഇറക്കപ്പെട്ട സ്ഥലത്ത് നിങ്ങള്‍ പ്രവേശിക്കരുത്. നിങ്ങള്‍ കരയുന്നില്ലെങ്കില്‍ അവിടെ പ്രവേശിക്കരുത്. അല്ലാഹുവിന്റെ ശിക്ഷ നിങ്ങള്‍ക്കും അവര്‍ക്ക് ബാധിച്ചതുപോലെ ബാധിക്കാതിരിക്കുവാന്‍. (ബുഖാരി. 1-8-425)

Note : വിനോദയാത്ര പോലെ ഇത്തരം ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന ഒരു പ്രവണത ഇപ്പോള്‍ കൂടി വരുന്നുണ്ട്. ഇത്തരം സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ഈ ഹദീസ് ഓര്‍ക്കുക. അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങിയ സ്ഥലങ്ങള്‍ പോയി ആസ്വദിക്കാനുള്ളതല്ല, മറിച്ച്‌ അല്ലാഹുവിന്റെ ശിക്ഷ ഓര്‍ത്തു ഭയപ്പെടാനും കരയാനും ഉള്ളതാണ്.

0 Responses to “മലയാളം ഹദീസ് പഠനം 13”

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇത് വഴി വന്നതിനും വായിച്ചതിനും നന്ദി ,താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഇവിടെ എഴുതാം :

JOIN US IN FACEBOOK



All Rights Reserved ISLAHI BLOGGERS | Blogger Template by Bloggermint~~~~~~visit this blog with MOZILLA FIREFOX for Best view~~~~~~
Blog maintained by MALAYALAM BLOG HELP